ലക്നൗ: യുപിയിൽ ഗുണ്ടാരാജുകൾക്ക് പേടിസ്വപ്നമായി യോഗിയുടെ ബുൾഡോസർ നടപടി. കുപ്രസിദ്ധ കുറ്റവാളിയും നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയുമായ മുഹമ്മദ് ആസിഫിന്റെ സ്വത്തുക്കൾ അധികൃതർ പൊളിച്ചു മാറ്റി. പപ്പു സ്മാർട്ട് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. കാൺപൂർ മുനിസിപ്പൽ കോർപ്പറേഷനും ജില്ലാ ഭരണകൂടവും ചേർന്നാണ് മുഹമ്മദ് കൈക്കലാക്കിവെച്ച സ്വത്തുക്കൾ പൊളിച്ചു കളഞ്ഞത്. ആസിഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചവയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇന്ന് ഉച്ചയോടെ ബുൾഡോസറുമായി മുനിസിപ്പൽ കോപ്പറേഷൻ അധികൃതരും പോലീസും സ്ഥലത്തെത്തി കെട്ടിടങ്ങൾ പൊളിച്ചു നീക്കി. കൊലപാതകം, കവർച്ച, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഹമ്മദ് ആസിഫിന്റെ അനധികൃത സ്വത്തുക്കളുടെ വിവരങ്ങളും തെളിവുകളും ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരുന്നു. അത് പോലീസിന്റെ സഹായത്തോടെ അടയാളപ്പെടുത്തുകയും പൊളിച്ചു നീക്കുകയും ചെയ്തതായി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
ആസിഫിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്വത്ത് വകകളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും കാൺപൂർ സോണൽ മുനിസിപ്പൽ ഓഫീസർ ജെ.എൻ പഥക് വ്യക്തമാക്കിയിട്ടുണ്ട്. യോഗി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ കുറ്റവാളികൾക്കെതിരെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. യോഗിയേയും സർക്കാരിന്റെ ബുൾഡോസർ നടപടിയേയും പേടിച്ച് ഇതിനോടകം നിരവധി കുറ്റവാളികളാണ് കീഴടങ്ങിയത്.
Comments