കൊച്ചി: 1500 കോടിയുടെ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് കടത്തിന് പിന്നിലെ പാകിസ്താൻ ബന്ധം അന്വേഷണസംഘം സ്ഥിരീകരിച്ചുവെന്ന് വിവരം. മയക്കുമരുന്ന് കടത്തിൽ പാക് ബന്ധം സ്ഥിരീകരിച്ച് ഇപ്പോൾ ഡിആർഐ നിലപാടെടുത്തു. പിടിയിലായ നാല് പ്രതികൾ പാകിസ്താൻ ശൃംഖലയുടെ ഭാഗമെന്നാണ് കണ്ടെത്തൽ.പ്രതിപട്ടികയിൽ രണ്ട് തിരുവനന്തപുരം സ്വദേശികളുമുണ്ട്.വിഴിഞ്ഞം പൊഴിയൂർ സ്വദേശികളുടെ ബന്ധവും അന്വേഷിക്കുകയാണ്. മയക്കുമരുന്ന് ബോട്ടുകൾ ലക്ഷ്യം വച്ചത് ഇന്ത്യൻ തീരമാണെന്നാണ് കണ്ടെത്തൽ.
പിടിയിലായ ബോട്ടിൽ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. നിരവധി രാജ്യാന്തര കോളുകൾ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. അറബിക്കടലിൽ ഹെറോയിൻ കൈമാറ്റത്തിനുളള ലൊക്കേഷൻ നിശ്ചയിച്ചത് സാറ്റലൈറ്റ് ഫോണിലൂടെയാണ്. കളളക്കടത്തിനെപ്പറ്റി എൻ ഐ എയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ എൻ ഐ എ ചോദ്യം ചെയ്തു. മയക്കുമരുന്ന് പിടിച്ചതിന് പിന്നാലെ കന്യാകുമാരിയടക്കം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി.
220 കിലോ ഹെറോയിനുമായി രണ്ട് മത്സ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്നാണ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. 218 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ലഹരി പാകിസ്താനിൽ നിന്ന് വന്നതാണെന്ന് കണ്ടെത്തിയതോടെയാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.
പാകിസ്താനിൽ നിന്ന് ലഹരി വസ്തുക്കൾ എത്തിയതിനാൽ ഇതുവഴി ആയുധക്കടത്ത് നടന്നിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ 20 പേരാണ് കസ്റ്റഡിയിലുള്ളത്. അഗത്തി തീരത്ത് സംശയകരമായ സാഹചര്യത്തിൽ ബോട്ടുകൾ കാണുകയും കൊച്ചി തീരത്ത് എത്തിച്ച് പരിശോധിക്കുകയുമായിരുന്നു. തുടർന്നാണ് കോടികൾ വിലമതിക്കുന്ന ലഹരികൾ ഡിആർഐയും കോസ്റ്റ്ഗാർഡും ചേർന്ന് പിടികൂടിയത്.
സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിതെന്ന് കൊച്ചി പോലീസ് പ്രതികരിച്ചിരുന്നു. സംഭവത്തിൽ പാകിസ്താൻ ബന്ധം കൂടി വെളിപ്പെട്ടതോടെ അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്.
Comments