കൊച്ചി: പിസി ജോർജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ്.എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ പി സി ജോർജ് ഒളിവിൽ ആണെന്ന കുപ്രചരണങ്ങളോട് പ്രതികരിക്കവെയാണ് ഷോൺ ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്റ്റ് ചെയ്യാനുള്ള തീരുമാനം പിണറായി വിജയന്റേതാണ്. അത് അനുസരിക്കാൻ, അതിന് കൂട്ടുനിൽക്കാൻ, പിണറായി വിജയന്റെ പ്രീണന അറസ്റ്റിന് നിന്നുകൊടുക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലെന്ന് ഷോൺ കൂട്ടിച്ചേർത്തു.ഞങ്ങൾ നിയമപരമായാണ് മുന്നോട്ട് പോകുന്നത്. അറസ്റ്റ് ചെയ്യില്ലെന്നാണ് കമ്മീഷണർ പത്രസമ്മേളനത്തിൽ പറഞ്ഞത്. അതിന് രണ്ട് മണിക്കൂറിന് ശേഷം തീരുമാനം വന്നെങ്കിൽ അത് പോലീസിന്റേതല്ലെന്ന് അദ്ദേഹം വിമർശിച്ചു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ലെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു. നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. പി സി ജോർജിനെതിരായ നടപടിയെ തൃക്കാക്കര സ്റ്റണ്ടെന്നും ഷോൺ ജോർജ്ജ് വിമർശിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ഈ പ്രീണനം സർക്കാരിന് തന്നെ വലിയ തിരിച്ചടിയാകും. പി സി ജോർജിനെ വർഗീയ വാദിയായി ചിത്രീകരിക്കുന്ന ഇവരാണ് വലിയ വർഗീയവാദി. വിജയ് ബാബുവിനെപ്പോലെ പി സി ജോർജ് ഒളിച്ചോടുമെന്ന് ആരും കരുതില്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
34 മിനിറ്റുള്ള പ്രസംഗത്തിന്റെ പെറുക്കിയെടുത്ത വാക്കുകൾ മാത്രമാണ് കോടതിക്കുമുന്നിൽ ഹാജരാക്കിയിട്ടുള്ളത്. ഹൈക്കോടതിയെ സമീപിച്ച് പി സി ജോർജിന്റെ വാക്കുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.അറസ്റ്റ് ഉടനില്ലെന്ന് പ്രഖ്യാപിച്ചിട്ട് പോലീസിന് നിലപാട് മാറ്റേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ടാണ്. പിണറായി വിജയന്റെ നിയമം അനുസരിക്കാൻ മനസില്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Comments