കാബൂൾ : ന്യൂസ് ചാനലുകളിൽ മുഖം മറച്ചും ശിരോവസ്ത്രം ധരിച്ചും അവതരണം നടത്തി അഫ്ഗാനിസ്ഥാനിലെ വനിതാ മാദ്ധ്യമപ്രവർത്തകർ. താലിബാൻ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് വാർത്താ ചാനലുകളിൽ മാദ്ധ്യമപ്രവർത്തകരും അവതാരകരും മുഖം ഏറെക്കുറെ പൂർണമായി മറയ്‌ക്കുന്ന വസ്ത്രങ്ങളുമായി പ്രത്യക്ഷപ്പെട്ടത്. സ്ത്രീകൾ തല മുതൽ കാല് വരെ മറയ്‌ക്കണമെന്നാണ് താലിബാന്റെ ഉത്തരവ്.
എല്ലാ സ്ത്രീകളും അവരുടെ കണ്ണുകൾ മാത്രം ദൃശ്യമാകുന്ന വിധം തല മുതൽ കാൽപാദം വരെ മറച്ചുകൊണ്ട് പൊതുസ്ഥലത്ത് വസ്ത്രം ധരിക്കണമെന്ന് താലിബാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യമാദ്ധ്യമ രംഗത്തുള്ളവരും ഇതിൽ ഉൾപ്പെടുമെന്ന് പ്രഖ്യാപിച്ചത്. ടോളോ ന്യൂസിന്റെയും മറ്റ് ടിവി, റേഡിയോ നെറ്റ്വർക്കുകളുടെയും മേധാവികൾക്ക് ഇത് സംബന്ധിച്ച നോട്ടീസ് താലിബാൻ നൽകിയിരുന്നു. താലിബാൻ നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി മാദ്ധ്യമപ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ പൂർണമായും മുഖവസ്ത്രവും ശിരോവസ്ത്രവും ധരിച്ചാണ് വനിതകൾ വാർത്താ അവതരണം നടത്തുന്നത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്ത്രീകൾ വീടിന് പുറത്തിറങ്ങാവൂ, പുരുഷന്മാരുടെ തുണയില്ലാതെ പെൺകുട്ടികൾ പോലും പുറത്തിറങ്ങരുത് എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളും താലിബാൻ ഏർപ്പെടുത്തിയിരുന്നു.
Comments