പാലക്കാട് : പെരിന്തൽമണ്ണയിൽ പ്രവാസിയുടെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്.
കരുവാരക്കുണ്ട് സ്വദേശി പുത്തൻപീടികയിൽ നബീൽ(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാർ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കൽ അജ്മൽ (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പ്രവാസിയായ അബ്ദുൾ ജലീലിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് നിരവധി പേരുടെ സഹായം ലഭിച്ചിരുന്നതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. മുഖ്യ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം 8 ആയി. മുഖ്യപ്രതി പിടിയിലായിട്ടില്ല.
കഴിഞ്ഞ 19 നാണ് മുഖ്യപ്രതിയും കീഴാറ്റൂർ സ്വദേശിയുമായ യഹ്‌യ അബ്ദുൾ ജലീലിനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. സൗദി അറേബ്യയിൽ നിന്ന് കേരളത്തിൽ എത്തിയ ഇയാളെ തട്ടിക്കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ജലീലിനെ അക്രമിസംഘം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
കേസിലെ പ്രതിക്ക് പുതിയ സിം കാർഡും മൊബൈൽ ഫോണും എടുത്ത് കൊടുത്തത് പിടിയിലായ നബീൽ ആണ് എന്ന് പോലീസ് പറയുന്നു. നബീലിന്റെ ഭാര്യാ സഹോദരന്റെ പേരിലാണ് സിം എടുത്തത്. പാണ്ടിക്കാട് രഹസ്യ കേന്ദ്രത്തിൽ പ്രതിക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യം ഒരുക്കിയതിനാണ് മരയ്‌ക്കാരിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പോക്‌സോ കേസിലെ പ്രതിയാണ്. പ്രതികളെ സഹായിച്ചവരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് അറിയിക്കുന്നു.
Comments