തൃശൂർ: രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ് ഇപ്പോഴെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഗീയ ശക്തികളുടെ വെല്ലുവിളി ഇപ്പോൾ ബിജെപിക്കും ആർഎസ് എസിനും മാത്രമല്ല ക്രൈസ്തവ വിഭാഗത്തിനുമുണ്ട്. കോൺഗ്രസ്സ്-സിപിഎം-സിപിഐ ബന്ധം ഉപേക്ഷിച്ച് തൃശ്ശൂർ ഒല്ലൂർ മണ്ഡലങ്ങളിൽ നിന്ന് ബിജെപിയിൽ ചേർന്നവർക്ക് അംഗത്വം നൽകുന്ന സമ്മേളനം തൃശ്ശൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റേയും മാർക്സിസ്റ്റിന്റേയും നിലപാടുകളാണ് സംസ്ഥാനത്ത് എസ്ഡിപിഐ പോലുള്ള ഭീകരവാദ സംഘടനകൾ വളരാൻ കാരണം. മയക്ക് മരുന്ന് കച്ചവടം നടത്തിയാണ് ഭീകരവാദ സംഘടനകൾ പ്രവർത്തിക്കുന്നത്. ഭീകരവാദികളുടെ വളർച്ച കേരളം നേരിടുന്ന വലിയ വെല്ലുവിളിയാണ്.
മനുഷ്യത്വരഹിതമായ സർക്കാരാണ് കേരളം ഭരിക്കുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചിട്ടും 30 ശതമാനം വാങ്ങുന്ന അധിക നികുതിയിൽ നിന്ന് ഒരു പൈസപോലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. പെട്രോൾ-ഡീസൽ അധിക നികുതി സംസ്ഥാന സർക്കാർ കുറച്ചില്ലെങ്കിൽ ബിജെപി ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കാരണത്താൽ പി.സി ജോർജ് ഇപ്പോൾ വലിയ കുറ്റവാളിയായി മാറിയിരിക്കുന്നു. പി.സിയേക്കാൾ അപകടകരമായ പ്രസംഗം നടത്തിയ മുസ്ലീം മതപണ്ഡിതരേയും ഭീകരവാദസംഘടനാ നേതാക്കളെയും ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. പി.സി ജോർജിനെ ഒറ്റപ്പെടുത്താനും വേട്ടയാടാനുമാണ് തീരുമാനമെങ്കിൽ അദ്ദേഹത്തിന് ബിജെപി എല്ലാ പിന്തുണയും നൽകും. മറ്റു പാർട്ടികളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് ബിജെപിയിലേക്ക് ചേരുന്നത്. രാജ്യത്തുണ്ടായിട്ടുള്ള അഭൂതപൂർവ്വമായ മാറ്റത്തിൽ നിന്ന് കേരളത്തിൽ ഒഴിഞ്ഞുനിൽക്കാനാവില്ല.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്വല വിജയം പിണറായി സർക്കാരിനോടുള്ള ജനവികാരമാണ്. കേരളം ബിജെപിക്ക് ബാലികേറാ മലയല്ലെന്ന് തെളിയും. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 400ലധികം സ്ഥലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തൃശ്ശൂരടക്കം ബിജെപി ശക്തമായ മുന്നേറ്റം നടത്തും.
പ്രതിപക്ഷധർമ്മം എന്താണെന്ന് കോൺഗ്രസിന് അറിയില്ല. പിണറായി സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ കോൺഗ്രസും ലീഗും ചേർന്ന് സംരക്ഷിക്കുകയാണ്. പിണറായി സർക്കാരിനെതിരെ പ്രതികരിക്കാതെ മോദിയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെയാണ് എപ്പോഴും കോൺഗ്രസ് പ്രചരണം നടത്തുന്നത്. ഇതിന്റെ ഫലമാണ് അവരിപ്പോൾ നേതാക്കളുടെയും പ്രവർത്തകരുടെയും രാജിയിലൂടെ അനുഭവിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ ഇപ്പോൾ കെ-റെയിൽ കുറ്റിയടിക്കൽ നിർത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സർക്കാരിന് ഇനിയും നയം മാറ്റേണ്ടി വരും. കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബിജെപി വലിയ ആത്മവിശാസത്തോടെയാണ് നേരിടുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments