തിരുവനന്തപുരം; അവഹേളനത്തെ തുടർന്ന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയായ പെൺകുട്ടി നാടുവിട്ട സംഭവത്തിൽ നീതിക്കായി പോരാട്ടം തുടരുമെന്ന് കുടുംബം. അക്കാദമിക്ക് മുൻപിൽ കുടുംബസമേതം സമരം നടത്തുമെന്ന് പെൺകുട്ടിയുടെ പിതാവ് ജനംടിവിയോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് മുഖ്യപരിശീലകന്റെ അതിക്രമത്തേയും സഹപാഠികളിൽ നിന്നുള്ള അവഹേളനത്തെയും തുടർന്ന് തിരുവനന്തപുരത്ത് ഏവിയേഷൻ വിദ്യാർത്ഥിനി നാടുവിട്ടത്. വിമാനം പറപ്പിക്കുന്നതിനിടയിൽപ്പോലും മുഖ്യപരിശീലകൻ ലൈഗീക ചൂഷണം നടത്തിയതായി പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ നൽകിയ പരാതി അക്കാദമിയിൽ ഒതുക്കിത്തീർത്തു. പരിശീലകനെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും പെൺകുട്ടി ജനം ടിവിയോട് പറഞ്ഞു.
അക്കാദമിയുടെ ചീഫ് ഫ്ളൈയിംഗ് ഇൻസ്ട്രക്ടർക്കെതിരെ ആയിരുന്നു പരാതി. ചീഫ് ഫ്ളൈയിംഗ് ഇൻസ്ട്രക്ടർക്ക് എതിരെ നടപടിയെടുത്താൽ ഫ്ളൈയിംഗ് നിർത്തിവെയ്ക്കേണ്ടി വരുമെന്നും പുറത്ത് പറയരുതെന്നും മറ്റ് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ഒക്കെ പറഞ്ഞ് ആദ്യം തന്നെ പിന്തിരിപ്പിക്കാനും സംഭവം മൂടിവെയ്ക്കാനുമാണ് അക്കാദമി ശ്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞു.
താൻ അക്കാദമിക്ക് നൽകിയ പരാതിയുടെ ഉള്ളടക്കം വായിച്ച് സഹപാഠികൾ പരിഹസിച്ചു. വിമാനം പറത്താനുള്ള ലൈസൻസ് മോശം വരുത്താൻ ശ്രമിച്ച പെൺകുട്ടിക്കെതിരെ അക്കാദമിയോ താൻ പരാതി നൽകിയ പേട്ട പോലീസോ നടപടി സ്വീകരിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്നും പൈലറ്റ് ട്രെയിനി വ്യക്തമാക്കി.
വലിയതുറ പോലീസ് സ്റ്റേഷനിൽ പോയി ലൈംഗീകാതിക്രമത്തിന് പരാതി നൽകിയിരുന്നു. പരാതി എഴുതി കൊടുത്തു. എന്നാൽ ആദ്യം എഴുതി കൊടുത്തിട്ട് സ്വീകരിച്ചില്ല. അയാളെ
അറസ്റ്റ് ചെയ്യരുതെന്ന ഓർഡർ ഉണ്ടെന്നാണ് പറഞ്ഞത്. അവരുടെ മുൻപിൽ വെച്ച് കുറ്റസമ്മതം നടത്തിയിട്ടും പേട്ട പോലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും പെൺകുട്ടി ആരോപിച്ചു.
അക്കാദമിയിലെ രണ്ട് സ്റ്റുഡന്റ്സും ഇൻസ്ട്രക്ടറും ഉൾപ്പെട്ടതുകൊണ്ട് കേസ് അക്കാദമിയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ രണ്ടരമാസം കൈവശം വെച്ചിട്ട് പരാതി അക്കാദമി പോലീസ് നടപടിയെടുക്കട്ടെയെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. രണ്ടര മാസം പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് പരാതി പിടിച്ചുവെച്ചതെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
വിമാനം പറത്തുന്നതിലുൾപ്പടെ മികച്ച പ്രകടനം കാഴ്ചവച്ച തന്റെ മകൾക്ക് അവസരങ്ങൾ നിഷേധിച്ചതായും സംഭവത്തിൽ നിയമനടപടി തുടരുമെന്നും പെൺകുട്ടിയുടെ പിതാവ്
പറഞ്ഞു. അവഹേളനത്തിൽ മനം നൊന്ത് ശനിയാഴ്ച വൈകിട്ട് നാടുവിട്ട പെൺകുട്ടിയെ മൊബൈൽ ടവറു മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Comments