കൊച്ചി ; നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വേറിട്ട ഉത്തരവുമായി ഹൈക്കോടതി. തിരികെ രാജ്യത്തെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. കേസുമായി സഹരിക്കാനോ തിരികെ നാട്ടിലെത്താനോ വിജയ് ബാബു തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി വേറിട്ട ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് വിജയ് ബാബുവും സമ്മതിച്ചു.
അതേസമയം വിദേശ രാജ്യത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കിൽ നോട്ടീസ് പുറപ്പെടുവിക്കുമെന്നും ഇതിന് വേണ്ടി ജോർജ്ജിയൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിന് വേണ്ടി പോലീസ് ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിലുണ്ട്.
റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്ലാത്തത് തടസമാകില്ല. പാസ്‌പോർട്ട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ മെയ് 19 നും പാസ്‌പോർട്ട് ഓഫീസർക്ക് മുൻപാകെ ഹാജരാകണമെന്ന് വിജയ് ബാബുവിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇയാൾ വിദേശ രാജ്യത്ത് ഒളിവിൽ തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തിരികെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.
Comments