ടോക്കിയോ : ഏത് വെല്ലുവിളിയും നേരിടാൻ സാധിക്കുന്ന ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാൻ വേണ്ടി നൂറിലധികം രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിച്ച് സഹായിച്ചത് അതിന്റെ മികച്ച ഉദാഹരണമാണ്. ജപ്പാനിൽ വരുമ്പോഴെല്ലാം തനിക്ക് ഇവിടുത്തെ ആളുകളിൽ നിന്ന് അങ്ങേയറ്റം സ്നേഹമാണ് ലഭിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. ടോക്കിയോയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി ജപ്പാനിൽ താമസിക്കുകയും ഈ രാജ്യത്തിന്റെ സംസ്കാരവുമായി പൊരുത്തപ്പെടുകയും ചെയ്തവരാണ് നിങ്ങളിൽ ഏറിയ പങ്കും. എന്നിട്ടും ഇന്ത്യൻ സംസ്കാരത്തോടും ഭാഷയോടുമുള്ള നിങ്ങളുടെ സമർപ്പണം അനുദിനം വർദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജപ്പാനിലെത്തിയ പ്രധാനമന്ത്രിയെ വരവേൽക്കാൻ നിന്നവരിൽ ഒരു കൊച്ച് കുരുന്ന് അദ്ദേഹത്തോട് ഹിന്ദിയിൽ സംസാരിച്ചിരുന്നു. കുട്ടിയോട് ഹിന്ദിയിൽ തന്നെ അദ്ദേഹം കുശലാന്വേഷണം നടത്തിയത് സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി.
”നമ്മൾ ഭാരതീയർ നമ്മുടെ കർമ്മഭൂമിയോട് എന്നും പൂർണ്ണമായും ബന്ധപ്പെട്ടിരിക്കും. പക്ഷേ സ്വന്തം മാതൃഭൂമിയോടുള്ള സ്നേഹം ഒരിക്കലും മങ്ങില്ല. നമുക്ക് നമ്മുടെ മാതൃരാജ്യത്തിൽ നിന്ന് മാറിനിൽക്കാനുമാവില്ല. ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ജപ്പാനും എന്നും പങ്കാളികളാണ്. ഇന്ത്യയുടെ വികസന യാത്രയിൽ ജപ്പാൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജപ്പാനുമായുള്ള നമ്മുടെ ബന്ധം ആത്മീയത, സഹകരണം എന്നിവയിൽ ഊന്നിനിൽക്കുന്നതാണ്.
ബുദ്ധദേവന്റെ പാത പിന്തുടരേണ്ടത് ഇന്നത്തെ ലോകത്തിന് അനിവാര്യമാണ്. അക്രമമോ അരാജകത്വമോ ഭീകരവാദമോ കാലാവസ്ഥാ വ്യതിയാനമോ ആകട്ടെ, ലോകം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികളിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാനുള്ള വഴി ഇതാണ്. ഗൗതമ ബുദ്ധന്റെ അനുഗ്രഹം ലഭിക്കാൻ ഇന്ത്യയ്ക്ക് ഭാഗ്യമുണ്ടായി എന്നും അദ്ദേഹം വ്യക്തമാക്കി.
എത്ര വലിയ വെല്ലുവിളിയാണെങ്കിലും അതിനെ ചങ്കൂറ്റത്തോടെ നേരിടാൻ ഇന്ന് ഇന്ത്യയ്ക്ക് സാധിക്കും. കഴിഞ്ഞ 100 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ മഹാമാരിക്കാലത്തും നൂറിലധികം രാജ്യങ്ങളിലേക്ക് വാക്സിൻ അയച്ചാണ് ഇന്ത്യ സഹായിച്ചത്. ഇത് തന്നെയാണ് ഇന്ത്യയുടെ ശക്തിയുടെ മികച്ച ഉദാഹരണം.
രാജ്യം വികസനത്തിന്റെ പാതയിൽ കുതിച്ചുയരുന്നതിന്റെ വേഗതയും വ്യാപ്തിയും ഇന്ന് ലോകം തിരിച്ചറിയുകയാണ്. ഈ ശേഷി വളർത്തിയെടുക്കാൻ നമ്മെ സഹായിച്ച പ്രധാന പങ്കാളിയാണ് ജപ്പാൻ. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ, ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി, ചരക്ക് ഇടനാഴി എന്നിങ്ങനെയുള്ള വികസന പ്രവർത്തനങ്ങളെല്ലാം ഇന്ത്യ-ജപ്പാൻ സഹകരണത്തിന്റെ മികച്ച ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Comments