ഇടുക്കി: മുതുവാൻ സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയ മുൻ മന്ത്രി എംഎം മണിക്കെതിരെ സിപിഎമ്മിലെ മുതുവാൻ സമുദായ അംഗങ്ങൾ. പാർട്ടിയുടെ പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതി പ്രവർത്തകരാണ് എംഎം മണിക്കെതിരെ പരാതി നൽകിയത്. അടിമാലിയിൽ വെച്ച് നടക്കുന്ന ആദിവാസി ക്ഷേമസമിതി (എ.കെ) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും സംഘടന വ്യക്തമാക്കി.
ശാന്തൻപാറ ഏരിയ കമ്മിറ്റിക്കാണ് സംഘടന പരാതി കൈമാറിയത്. മുതുവാൻ സമുദായത്തിന്റെ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും പരാതിയിൽ സംഘടന വ്യക്തമാക്കുന്നു. ആദിവാസി ക്ഷേമസമിതിയിലെ മുതുവാൻ സമുദായ അംഗങ്ങളാണ് പരാതി പാർട്ടി നേതൃത്വത്തിന് സമർപ്പിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ നടത്തിയ പ്രതികരണത്തിലായിരുന്നു മുൻ മന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ എംഎം മണി മുതുവാൻ സമുദായത്തെ അധിക്ഷേപിച്ച് പരാമർശിച്ചത്. ഇടമലക്കുടിയിലെ 11-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെടുകയും ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തത് മുൻ മന്ത്രിയെ ചൊടിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം എന്താണെന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു മണിയുടെ അധിക്ഷേപ പരാമർശം. ഒരു ബോധവുമില്ലാത്തവരായത് കൊണ്ടാണ് അവിടെ ബിജെപി ജയിച്ചത്. അവിടെയുള്ളവർ മൊത്തം മുതുവാന്മാരാണെന്നും മണി പറഞ്ഞു. സാമുദായിക അധിക്ഷേപം നടത്തിയ എംഎം മണി ഇതോടെ വീണ്ടും വിവാദത്തിലാകുകയായിരുന്നു.
Comments