ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോപ്പുലർ ഫ്രണ്ടിന്റെ വാർത്തകൾ നൽകുന്നില്ലെന്നും എതിർവാർത്തകൾ മാത്രമാണ് നൽകുന്നതെന്നും ചൂണ്ടിക്കാട്ടുന്നതാണ് പോസ്റ്റ്. ആലപ്പുഴയിലെ ദൃശ്യ-മാദ്ധ്യമ പ്രവർത്തകരെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്ന പോസ്റ്റ് വന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ആലപ്പുഴയിലെ മാദ്ധ്യമങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള വാർത്തകളാണ് നൽകുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പരിപാടികൾ തമസ്കരിക്കുകയാണ്. ഇതിന് ആരൊക്കെയാണ് നേതൃത്വം നൽകുന്നതെന്ന് സംഘടനയ്ക്ക് അറിയാമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആലപ്പുഴയിലെ തന്നെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ റാലിയിൽ കുട്ടിയെ ചുമലിലേറ്റിയ ഈരാട്ടുപേട്ട സ്വദേശി ആലപ്പുഴ പോലീസിന്റെ കസ്റ്റഡിയിലായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ അൻസാറിനെ തിങ്കളാഴ്ച രാത്രിയാണ് വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
Comments