മലപ്പുറം : അഗളി സ്വദേശിയായ അബ്ദുൾ ജലീലിനെ സൗദിയിൽ നിന്നെത്തിയതിന് പിന്നാലെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി യഹിയ അറസ്റ്റിൽ. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കേസിൽ ഇനിയും നാല് പേർ കൂടി പിടിയിലാകാനുണ്ട്.
കേസിൽ നേരത്തെ പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാർ, കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തൻപീടികയിൽ നബീൽ, അങ്ങാടിപ്പുറം സ്വദേശി പിലാക്കൽ അജ്മൽ, മണികണ്ഠൻ, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുൽ അലി, അൽത്താഫ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പിടിയിലാകാനുള്ള രണ്ട് പേർ വിദേശത്ത് കടന്നതായും സൂചനയുണ്ട്.
മേയ് 15 ന് രാവിലെ സൗദിയിൽ നിന്നും നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ അബ്ദുൾ ജലീലിനെ അക്രമികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നു. സ്വർണം കിട്ടിയില്ലെന്ന് പറഞ്ഞ് നാല് ദിവസത്തോളം ഇയാളെ പൂട്ടിയിട്ട് മർദ്ദിച്ചു. തുടർന്ന് മേയ് 19ന് രാവിലെ അവശനായ നിലയിൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് യഹിയ മുങ്ങി. റോഡിൽ അവശനിലയിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ചുവെന്നാണ് പ്രതി പറഞ്ഞത്. ചികിത്സയിലിരിക്കെ മേയ് 20 നാണ് ജലീൽ മരിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്ത് വരുന്നത്.
Comments