തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിവാദ പരാമർശവുമായി മുൻമന്ത്രി എംഎം മണി. നടിയെ ആക്രമിച്ച സംഭവം നാണം കെട്ട കേസാണെന്ന് മണി പറഞ്ഞു. പ്രതിസ്ഥാനത്ത് നിൽക്കുന്ന നടൻ ഭരണ മുന്നണിയുമായി ചേർന്ന് കേസ് അട്ടിമറിയ്‌ക്കാൻ ശ്രമിക്കുന്നതായി കാണിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം നേതാവിന്റെ പ്രതികരണം.
കുറേ നാളായിട്ട് ഇതൊരു നാണംകെട്ട കേസായിട്ടാണ് തനിക്ക് തോന്നുന്നത്. പ്രതിസ്ഥാനത്തുള്ളയാൾ നല്ല നടനായി ഉയർന്നുവന്ന ആളാണ്. ഇതിലെല്ലാം ആ നടൻ എങ്ങനെ ഇടപെട്ടു എന്നതിനെക്കുറിച്ച് വ്യക്തമാകുന്നില്ല. കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മണി പറഞ്ഞു.
ഇത് കോടതിയുടെ പരിഗണനയിൽ ഉള്ള കേസാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ എല്ലാം തീരുമാനിക്കേണ്ടത് കോടതിയാണ്. കേസിന് പിന്നിൽ പുറത്ത് പറയാൻ കൊള്ളാത്ത നിരവധി കാര്യങ്ങൾ ഉണ്ട്. വിശദമായി പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഇതൊന്നും ഇപ്പോ താൻ പറയുന്നില്ലെന്നും മണി കൂട്ടിച്ചേർത്തു.
കേസിൽ എന്നും സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ ഇതിന് വിരുദ്ധമായാണ് നടി കോടതിയെ സമീപിച്ചതിന് പിന്നാലെ സിപിഎം നേതാക്കളിൽ നിന്നും ഉയർന്നുവരുന്നത്. കേസിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കേ നടി കോടതിയെ സമീപിച്ചതിൽ ദുഹൂതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
Comments