ടോക്കിയോ: ചൈനയ്ക്കും റഷ്യക്കും താക്കീതുമായി ക്വാഡ് യോഗത്തിനിടെ ജപ്പാൻ. ക്വാഡ് സഖ്യയോഗം നടക്കുന്നതിന് മുന്നോടിയായാണ് ചൈന-റഷ്യ വ്യോമാഭ്യാസം ജപ്പാൻ കടലിന് മുകളിൽ നടന്നിരിക്കുന്നത്. ടോക്കിയോവിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനും നരേന്ദ്രമോദിയും ഫുമിയോ കിഷിദയും ആന്റണി അൽബാനീസും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പു നടത്തിയ പ്രകോപനത്തിനെതിരെ ജപ്പാൻ വിദേശകാര്യവകുപ്പ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ക്വാഡ് സഖ്യത്തോടുള്ള ചൈനയുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ ബീജിംഗ് നടത്തിയ പരിശ്രമങ്ങൾക്ക് റഷ്യ പിന്തുണ നൽകുകയായിരുന്നു.
ചൈനയുടേയും റഷ്യയുടേയും യുദ്ധവിമാനങ്ങൾ നടത്തിയ സംയുക്ത നിരീക്ഷണ പറക്കൽ ജപ്പാന് മുകളിലും ദക്ഷിണ കൊറിയയുടെ വ്യോമമേഖലയിലുമായിട്ടാണ് നടന്നത്. റഷ്യയുടെ ടിയു-95 ബോംബർവിമാനങ്ങളും ചൈനയുടെ സിയാൻ എച്ച്-6 ജെറ്റുകളുമാണ് നിരീക്ഷ പറക്കൽ നടത്തിയത്. ദക്ഷിണ കൊറിയയുടെ വ്യോമപാതയിൽ ജപ്പാൻ കടലിന് മുകളിൽ ചൈനീസ്-റഷ്യൻ വിമാനങ്ങൾ പ്രവേശിച്ചതിനെ അതീവ ഗൗരവമായിട്ടാണ് ജപ്പാൻ എടുത്തിരിക്കുന്നത്. പതിവു സംയുക്തപരിശീലനം മാത്രമെന്നാണ് ചൈന വിശേഷിപ്പിച്ചതെങ്കിൽ റഷ്യ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ചൈന-റഷ്യ പ്രകോപനത്തിനെതിരെ ജപ്പാൻ വിദേശകാര്യവകുപ്പാണ് പ്രസ്താവന നടത്തിയത്. ജപ്പാന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന നീക്കമാണ് ചൈനനടത്തിയത്. ചൈനയുടെ തുടർച്ചയായ നീക്കത്തിന് റഷ്യ നൽകിയ പിന്തുണയ്ക്കെതിരെ ജപ്പാൻ വിദേശകാര്യമന്ത്രി അതിരൂക്ഷമായിട്ടാണ് വിമർശിച്ചത്.
Comments