ഇടുക്കി: ഭീകര സംഘടനകൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ മൂന്ന് പോലീസുകാരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി സൂചന. ഇടുക്കിയിലെ തൊടുപുഴക്കടുത്ത് കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പികെ അനസിനെ നേരത്തെ രഹസ്യവിവരങ്ങൾ ചോർത്തിയതിന് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് മൂന്നാറിലെ സംഭവം.ഒരു ദേശീയ മാദ്ധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
മൂന്നാർ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർ രഹസ്യവിവരങ്ങൾ ഭീകര സംഘടനയ്ക്ക് ചോർത്തി നൽകിയ സംഭവത്തിലാണ് കേരള പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് സന്വേഷിക്കുന്ന മൂന്നാർ ഡിവൈഎസ്പി കെ ആർ മനോജ്, ഇടുക്കി എസ്പി ആർ കറുപ്പസാമിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് . സംശയം തോന്നിയ പോലീസുകാരുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് കഴിഞ്ഞയാഴ്ച അന്വേഷണ സംഘം സൈബർ സെല്ലിന് കൈമാറിയിരുന്നു. ആരോപണം തെളിയിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതിനാൽ വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
പോലീസ് ശേഖരിച്ച രഹസ്യവിവരങ്ങൾ സ്റ്റേഷനിലെ പോലീസുകാർ തന്നെ തീവ്രവാദ സംഘടനക്ക് ചോർത്തി നൽകിയതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇടുക്കി എസ്പി കറുപ്പസാമിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. മൂന്നാർ സ്റ്റേഷനിലെ ഡാറ്റാ എൻട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനാണ് വിവരങ്ങൾ ചോർത്തിയതെന്നും മറ്റ് രണ്ട് പേർ കൂടി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.
എസ്ഡിപിഐയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതിന് തൊടുപുഴക്കടുത്ത് കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പികെ അനസിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളാണ് എസ്ഡിപിഐക്ക് അനസ് ചോർത്തി നൽകിയത്. കേരള പോലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തുകയും ചെയ്തു. ഈ സംഭവം കൊണ്ടെന്നും കേരളാ പോലീസിലെ തീവ്രവാദ ബന്ധമുള്ള ഉദ്യോഗസ്ഥർ പിൻവാങ്ങുന്നില്ല എന്നാണ് മൂന്നാറിലെ സംഭവം തെളിയിക്കുന്നത്.
ആരോപണം നേരിടുന്ന മൂന്ന് പോലീസുകാരിൽ ഒരു ഉദ്യോഗസ്ഥനെ മെയ് 21-ന് ഇടുക്കിയിലെ മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.എന്നാൽ, അന്വേഷണവുമായി ഈ സ്ഥലമാററത്തിന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിനൊടുവിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി കെ ആർ മനോജ് പറഞ്ഞു.
Comments