ലക്നൗ: ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം തേടി സായൂജ്യമടയാൻ ഭക്തർക്ക് അവസരം നൽകി ഇന്ത്യൻ റെയിൽവേ. ശ്രീരാമനുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ശ്രീ രാമായണ യാത്രയ്ക്ക് അടുത്ത മാസം തുടക്കമാകും. യാത്രയ്ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി ഐആർടിസി അധികൃതർ അറിയിച്ചു.
18 ദിവസം നീണ്ടു നിൽക്കുന്നതാണ് ശ്രീ രാമായണ യാത്ര. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ആണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. ജൂൺ 21 നാണ് ഈ വർഷത്തെ യാത്ര ആരംഭിക്കുക. ശ്രീരാമന്റെയും, സീതാ ദേവിയുടെയും ഐതിഹ്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെയാകും യാത്ര. അയോദ്ധ്യ, നേപ്പാളിലെ ജനക്പൂർ, ബക്സർ, വാരാണസി, പ്രയാഗ്രാജ്, കാഞ്ചീപുരം, ഹംപി, നാസിക്, ഭദ്രാചലം തുടങ്ങിയ പുണ്യസ്ഥലങ്ങളിലൂടെ തീവണ്ടി സഞ്ചരിക്കും. ആദ്യമായാണ് ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് ശ്രീ രാമായണ യാത്ര നടത്തുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 18 ദിവസം നീളുന്ന യാത്രയിൽ 8000 കിലോ മീറ്റർ ആകും സഞ്ചരിക്കുക. സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിൽ ഐആർടിസി തീർത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്.
ന്യൂഡൽഹിയിലെ സഫ്ദാർഗഞ്ച് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തീവണ്ടി യാത്ര പുറപ്പെടുക. ഡൽഹിയ്ക്ക് പുറമേ അലിഗഡ്, ടുണ്ട്ല, ലക്നൗ, കാൺപൂർ എന്നിവിടങ്ങളിൽ നിന്നും തീവണ്ടി കയറാൻ സൗകര്യമുണ്ട്. യാത്രികർക്കായി 11 തേഡ് എസി കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. 600 യാത്രികർക്കാണ് യാത്രയിൽ പങ്കെടുക്കാനുള്ള അവസരം. ഇതിനോടകം തന്നെ 285 ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും നിന്നുള്ളവർ ആണ്.
62,370 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ ആയും അല്ലാതെയും ആളുകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പണം നൽകാം. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനം ഇളവും നൽകിയിട്ടുണ്ട്.
Comments