കൊച്ചി: ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് കുട്ടിയെന്ന് ആലപ്പുഴ പോലീസ് അറിയിച്ചു. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുമെന്നും മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
കുട്ടിക്ക് പരിശീലനം നൽകിയവർക്കെതിരെയും രക്ഷകർത്താക്കൾക്കെതിരെയും നിയമ നടപടിയെടുക്കാൻ സാധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ പ്രകോപന മുദ്രാവാക്യം രാജ്യസുരക്ഷയെ ബാധിച്ചെന്നും പോലീസ് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് കുട്ടിയെ തിരിച്ചറിഞ്ഞതായി ആലപ്പുഴ പോലീസ് വ്യക്തമാക്കിയത്. നിലവിൽ മറ്റ് നിയമനടപടികൾ കുട്ടിക്കെതിരെ സ്വീകരിച്ചിട്ടില്ല. അതേസമയം കുട്ടിയും കുടുംബാംഗങ്ങളും വീട്ടിലില്ലായെന്നും അവർ ഒളിവാണെന്നുമുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. പോലീസ് ഇതിനോടകം പള്ളിരുത്തിയിലെത്തിയിട്ടുണ്ട്. കുട്ടിയുടെ തറവാട്ടുവീട്ടിൽ പരിശോധന നടത്തുകയാണ്. വിവിധ സംഘങ്ങളായി തിരഞ്ഞ് അന്വേഷണം നടത്തുമെന്നും സംസ്ഥാനവ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണെന്നും ആലപ്പുഴ പോലീസ് വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചതോടെയാണ് സംഭവം വിവാദമായത്. കേസെടുത്തതിന് പിന്നാലെ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ റാലിയിൽ പങ്കെടുപ്പിച്ചതും ഹിന്ദുക്കൾക്കും ക്രിസ്ത്യൻസിനുമെതിരെ കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതുമാണ് സംഭവം ഗുരുതരമാകാൻ കാരണമായത്.
അതേസമയം കേസിൽ റിമാൻഡിലായ പ്രതി അൻസാർ നജീബിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യമുൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments