കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാന നഗരം ഇനി ഭരിക്കുന്നത് റാപ്പ് സംഗീത രംഗത്തെ പ്രതിഭയായ വ്യക്തി. സംഗീതരംഗത്ത് ഏറെ ആരാധകരുള്ള ബലേന്ദ്ര ഷായാണ് കാഠ്മണ്ഡു നഗരത്തിന്റെ മേയറായി ചുമതലേറ്റത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഷാ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച വ്യക്തിയാണ്. നേപ്പാളിലെ വിവിധ സർക്കാർ പദ്ധതികൾക്കായി സ്ട്രക്ച്ചറൽ എഞ്ചിനീയർ എന്ന നിലയിൽ പ്രവർത്തിച്ച അനുഭവ പരിചയവും ഷായ്‌ക്കുണ്ട്.
ബലേൻ എന്ന പേരിൽ സംഗീത ആരാധകർക്കിടയിൽ ഏറെ അറിയപ്പെടുന്ന ബലേന്ദ്ര ഷാ 61,767 വോട്ടുകളാണ് നേടിയത്. എതിർസ്ഥാനാർത്ഥികളിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയും മുൻമേയറുമായ കേശവ് സ്തപിതിന് 38,117 വോട്ടുകളും നേപ്പാൾ കോൺഗ്രസ് നേതാവ് സിർജന സിംഗിന് 35, 341 വോട്ടുകളും മാത്രമേ നേടാനായുള്ളു.
ഡെപ്യൂട്ടീ മേയർ സ്ഥാനത്തേക്ക് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ പ്രതിനിധിയായ സുനിത ഡാംഗോൽ തിരഞ്ഞെടുക്കപ്പെട്ടു. മെയ് 13ന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ 35,034 പേരാണ് പ്രതിനിധികളായി ജയിച്ചുവന്നത്. ആകെ 1,45,011 പേരാണ് ആകെ മത്സരിച്ചത്.
നേപ്പാൾ കോൺഗ്രസിന്റെ 13,711 പേരും നേപ്പാൾ സംയുക്ത മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയുടെ 11,847 പേരും മാവോയിറ്റ് സെന്റർ പാർട്ടിയുടെ 5044 പേരും നേപ്പാൾ സമാജ് വാദി പാർട്ടി 2790 പേരുമാണ് ജയിച്ചത്.
Comments