കൊച്ചി: ബലാത്സംഗക്കേസിൽ പുതിയ വാദവുമായി നടൻ വിജയ് ബാബു. പോലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്ന വാദമാണ് നടൻ ഉന്നയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് നടന്റെ അഭിഭാഷകൻ ഈ വാദം ഉന്നയിച്ചത്. ജാമ്യ ഹർജി നിലനിർത്തിയാൽ തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്താമെന്നും നടൻ കോടതിയെ അറിയിച്ചു.
എന്നാൽ ഏപ്രിൽ 22 ന് കേസെടുത്തിരുന്നതാണെന്നും രണ്ടു ദിവസം കഴിഞ്ഞ് 24 ന് നടൻ രാജ്യം വിട്ടത് വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.പരാതിക്കാരിയുടെ അമ്മയെ വിളിച്ച് വിജയ് ബാബു ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.
നേരത്തെ, പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവർക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമാധികാരപരിധിയിൽ പ്രതി വരുന്നതാണെന്നു ജസ്റ്റിസ് ഗോപിനാഥ് വാക്കാൽ പറഞ്ഞിരുന്നു. കോടതിക്കു മുന്നിൽ വ്യവസ്ഥകൾ വയ്ക്കാൻ പ്രതിയായ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം വിജയ് ബാബു 30-ന് കൊച്ചിയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കോടതി നിർദേശം കൂടി പരിഗണിച്ചാവും തുടർ നടപടി.
Comments