ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും പൂർത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ഗുജറാത്തിൽ എത്തുന്നത്. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാജ്കോട്ടിലെ പുതുതായി നിർമ്മിച്ച മാതുശ്രീ കെ.ഡി.പി. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിക്കും. തുടർന്നു നടക്കുന്ന ഒരു പൊതുപരിപാടിയിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
വൈകീട്ട് 4 മണിക്ക് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ‘സഹകർ സേ സമൃദ്ധി’ എന്ന വിഷയത്തിൽ വിവിധ സഹകരണ സ്ഥാപനങ്ങളുടെ നേതാക്കളുടെ സെമിനാറിൽ പ്രധാനമന്ത്രി സംസാരിക്കും. ഗുജറാത്തിലെ സഹകരണ മേഖല രാജ്യത്തിനാകെ മാതൃകയാണ്. സംസ്ഥാനത്ത് സഹകരണമേഖലയിൽ 84,000-ത്തിലധികം സൊസൈറ്റികളുണ്ട്. ഏകദേശം 231 ലക്ഷം അംഗങ്ങൾ ഈ സൊസൈറ്റികളുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പായി വിവിധ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നായി ഏഴായിരത്തിലധികം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.
ഇതിന് ശേഷം കലോലിലെ ഇഫ്കോയിൽ നിർമ്മിച്ച നാനോ യൂറിയ (ദ്രാവക) പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കർഷകരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ പ്രധാനം ചെയ്യുന്നതിനായി, ഏകദേശം 175 കോടി രൂപ ചെലവിലാണ് നാനോ യൂറിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. നാനോ യൂറിയയുടെ ഉപയോഗത്തിലൂടെ വിളവ് വർദ്ധിക്കുന്നത് കണക്കിലെടുത്താണ് അത്യാധുനിക നാനോ വളം പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് പ്രതിദിനം 500 മില്ലി 1.5 ലക്ഷം കുപ്പി ദ്രവീകൃത യൂറിയ ഉത്പാദിപ്പിക്കും.
പ്രധാനമന്ത്രി സന്ദർശിക്കുന്ന മാതുശ്രീ കെ.ഡി.പി. മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി നിയന്ത്രിക്കുന്നത് ശ്രീ പട്ടേൽ സേവാ സമാജാണ്. ഇത് ഉയർന്ന നിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുകയും മേഖലയിലെ ജനങ്ങൾക്ക് ലോകോത്തര ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സന്ദർശനത്തിന് ശേഷം ഒരു പൊതുചടങ്ങിൽ പ്രധാനമന്ത്രിയുടെ സംബന്ധിക്കും .
Comments