ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശി അഷ്കർ അലി ആണ് കസ്റ്റഡിയിലായത്. പള്ളുരുത്തി പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ ആലപ്പുഴ പോലീസിന് കൈമാറും.
രാവിലെയോടെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. സംഭവ ശേഷം കുട്ടിയും കുടുംബവും ഒളിവിൽ ആയിരുന്നു. ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പിതാവിനെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഉടൻ കടക്കും. അതേസമയം പിതാവിനെ കസ്റ്റഡിയിൽ എടുത്തതിൽ ശക്തമായ പ്രതിഷേധവുമായി പോപ്പുലർഫ്രണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.
ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ തിരിച്ചറിഞ്ഞു എങ്കിലും പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇവരെ അന്വേഷിച്ച് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ രാവിലെ അഷ്കർ അലി മാത്രം പള്ളുരുത്തിയിലെ വീട്ടിൽ എത്തുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. സംഭവം അറിഞ്ഞിരുന്നില്ലെന്നും, മറ്റൊരു സ്ഥലത്ത് ആയിരുന്നു എന്നുമാണ് അഷ്കർ അലി പോലീസിനോട് പറഞ്ഞത്. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് ആരംഭത്തിലേ വ്യക്തമാക്കിയിരുന്നു. ഇത് ഭയന്ന് കുടുംബം ഒളിവിൽ പോയതാണെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ശനിയാഴ്ചയാണ് പോപ്പുലർഫ്രണ്ട് റാലിയിൽ അഷ്കറിന്റെ 10 വയസ്സുള്ള മകൻ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഹിന്ദുക്കളോട് ശേഷ ക്രിയകൾക്കായി അവിലും മലരും വാങ്ങാനും, ക്രിസ്ത്യാനികളോട് കുന്തിരിക്കം വാങ്ങാനുമായിരുന്നു ആഹ്വാനം. ഈ മുദ്രാവാക്യം കൂടെയുണ്ടായിരുന്ന മറ്റ് പ്രവർത്തകർ ഏറ്റുചൊല്ലുകയും ചെയ്തിരുന്നു. 10 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയ്ക്ക് മുദ്രാവാക്യം മറ്റാരോ പഠിപ്പിച്ച് കൊടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കും.
അതേസമയം വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തെ ന്യായീകരിച്ച് പോപ്പുലർഫ്രണ്ട് രംഗത്തുവന്നിട്ടുണ്ട്. 10 വയസ്സുള്ള കുട്ടി രസകരമായാണ് മുദ്രാവാക്യം വിളിക്കുന്നത്. ഇത് കാണുമ്പോൾ ആരാണെങ്കിലും തോളിലേറ്റും. ഇത് ആദ്യത്തെ സംഭവമൊന്നുമല്ലെന്ന് കുട്ടിയെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമ്പോൾ വ്യക്തമാകും. നിയമപ്രകാരം കുട്ടിയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും പോപ്പുലർഫ്രണ്ട് പ്രതികരിച്ചു.
Comments