കോട്ടയം : തിരുവനന്തപുരം പ്രസംഗക്കേസിൽ ജാമ്യം ലഭിച്ച പിസി ജോർജിന് വീണ്ടും പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് നാളെ ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അന്വേഷണത്തിന് ആവശ്യമായ വിവരം ശേരിക്കാൻ രാവിലെ 11 മണിക്ക് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരാകേണ്ടത്. പിസി ജോർജ് ബിജെപി പ്രചാരണത്തിനായി തൃക്കാക്കരയിലെത്താനിരിക്കെയാണ് പോലീസ് നോട്ടീസ്.
തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ പിസി ജോർജ് ബിജെപിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു അറിയിച്ചത്. തന്നെ കുടുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിക്ക് നാളെ തൃക്കാക്കരയിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൃക്കാക്കരയിൽ രാഷ്‌ട്രീയ പ്രവർത്തകന്റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൃക്കാക്കരയിൽ നടക്കുന്ന അഞ്ചോ ആറോ യോഗങ്ങളിൽ പിസി പങ്കെടുക്കുമെന്നായിരുന്നു വിവരം. ഇതിനിടെയാണ് പോലീസിന്റെ ചോദ്യം ചെയ്യൽ.
പിസി ജോർജിൽ നിന്ന് കുറച്ച് തെളിവുകൾ ശേഖരിക്കാൻ വേണ്ടിയാണ് ഹാജരാകാൻ നിർദ്ദേശിച്ചതെന്ന് പോലീസ് നോട്ടീസിൽ പറയുന്നു. ജാമ്യംലഭിച്ചെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ വേണ്ടിയാണ് തെളിവുകൾ ശേഖരിക്കുന്നത്. പിസിയുടെ ശബ്ദ സാമ്പിളും നാളെ ശേഖരിക്കും. ചോദ്യം ചെയ്യലിന് ശേഷം സ്റ്റുഡിയോയിൽ എത്തിച്ച് ശബ്ദ സാമ്പിൾ ശേഖരിക്കും. പ്രസംഗത്തിലുള്ള ശബ്ദവും പിസിയുടെ ശബ്ദവും ഒന്നാണെന്ന് ശാസ്ത്രീയമായി കണ്ടെത്താൻ വേണ്ടിയാണിത്.
പിസിയുടെ തൃക്കാക്കരയിലെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ പോലീസിനെ ഉപയോഗിക്കുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്.
Comments