തിരുവനന്തപുരം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷ പരിപാടിയായ ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേളയ്ക്ക് തലസ്ഥാന ജില്ലയിൽ തുടക്കം കുറിച്ചു. മന്ത്രി ആന്റണി രാജു പരിപാടി ഉദ്ഘാടനം ചെയ്തു. സിൽവർ ലൈൻ കൂടി യാഥാർഥ്യമാകുന്നതോടെ കേരളം ഏത് വികസിത രാജ്യത്തോടും കിടപിടിക്കുന്ന സ്ഥിതിയിലെത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
മന്ത്രി ജി ആർ അനിൽ പരിപാടിയുടെ അദ്ധ്യക്ഷനായി. കലക്ടർ നവ്ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത്ത്, ജില്ലാ വികസന കമീഷണർ വിനയ് ഘോയൽ, സബ് കലക്ടർ എം എസ് മാധവിക്കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ എന്നിവരും സംസാരിച്ചു. സംസ്ഥാന സർക്കാരും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണ കേന്ദ്രവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന പ്രദർശന നഗരിയിൽ മുന്നൂറോളം സ്റ്റാളുകളുണ്ട്.
പതിനഞ്ചോളം വകുപ്പുകളുടേതായി ഇരുപതോളം സേവന സ്റ്റാളുകൾ മേളയിൽ ഉണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരുക്കുന്ന സ്റ്റാളിൽ, രജിസ്ട്രേഷൻ പുതുക്കൽ, സീനിയോറിറ്റി പുനഃസ്ഥാപിക്കൽ, സ്വയം തൊഴിൽ, കരിയർ ഗൈഡൻസ്, വൊക്കേഷണൽ ഗൈഡൻസ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭിക്കും. റേഷൻ കാർഡ് സംബന്ധമായ എല്ലാ സേവനങ്ങൾക്കും പൊതുവിതരണ വകുപ്പിന്റെ സ്റ്റാളുകൾ പ്രയോജനപ്പെടുത്താം. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും വിപണന സ്റ്റാളുകളും ഉൾപ്പെടെ 250 ഓളം സ്റ്റാളുകളും ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ മാറ്റ് കൂട്ടുന്നുണ്ട്. തലസ്ഥാനത്തെ വൈകുന്നേരങ്ങളെ സാന്ദ്രമാക്കാൻ കലാ സാംസ്കാരിക പരിപാടികളുമുണ്ട്.
Comments