ജയ്പൂർ: രാജസ്ഥാനിൽ മൂന്ന് സഹോദരിമാരേയും രണ്ട് കുട്ടികളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജയ്പൂർ ജില്ലയിലെ ഡുഡു നഗരത്തിലാണ് ദാരുണസംഭവം. സഹോദരിമാരായ കലു(25)മംമ്ത(23)കമലേഷ്(20) എന്നിവരാണ് മരിച്ച സ്ത്രീകൾ. കലുവിന്റെ മക്കളാണ് മരിച്ച കുട്ടികൾ.നാലു വയസും 27 ദിവസവും പ്രായമുള്ളവരാണ് കുട്ടികൾ.മംമ്തയും കമലേഷും പൂർണഗർഭിണികളായിരുന്നു.
സഹോദരിമാർ ഒരേ കുടുംബത്തിൽ നിന്നുള്ള സഹോദരന്മാരെയാണ് വിവാഹം ചെയ്തത്. സഹോദരിമാരേയും മക്കളേയും മൂന്ന് ദിവസം മുൻപ് കാണാതായിരുന്നു.കഴിഞ്ഞ ദിവസം ഭർതൃവീട്ടുകാരുമാരുമായി വഴക്കുണ്ടായ ശേഷമാണ് ഇവരെ കാണാതായത്. സഹോദരിമാർ താമസിക്കുന്ന വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭർത്താക്കൻമാരിൽ നിന്നും ഭർതൃവീട്ടിൽ നിന്നും മൂന്നുപേരും കടുത്ത പീഡനങ്ങൾ അനുഭവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭർതൃമാതാവിന്റെ മർദ്ദനത്തിൽ കലുവിന്റെ കണ്ണിന് പരിക്കേറ്റിരുന്നു.ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വീണ്ടും തർക്കമുണ്ടാവുകയും സഹോദരിമാരെ കാണാതാവുന്നതും. സംഭവത്തിൽ പോലീസ് ഭർത്താക്കൻമാർക്കെതിരേയും ഭർതൃവീട്ടുകാർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Comments