കോട്ടയം : പിസി ജോർജ് നാളെ ഫോർട്ട് പോലീസ് സ്‌റ്റേഷനിൽഹാജരാകില്ല.
തൃക്കാക്കരയിൽ മുൻകൂട്ടി നിശ്ചയിച്ച ഉപതിരഞ്ഞെടുപ്പ് പരിപാടികൾ ഉണ്ടെന്നും ആരോഗ്യ പരിശോധനയ്‌ക്കായി ഡോക്ടറെ കാണണമെന്നും അതിനാൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹാജരാകാമെന്നും പി.സി ജോർജ്ജ് തിരുവനന്തപുരം ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ അറിയിച്ചു. പോലീസ് നോട്ടീസിന് മറുപടിയായാണ് പിസി ഇക്കാര്യം അറിയിച്ചത്.
നാളെ പതിനൊന്ന് മണിക്കാണ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിനും ശബ്ദ സാമ്പിൾ ശേഖരിക്കാൻ വേണ്ടിയും ഹാജരാകണം എന്നായിരുന്നു നിർദ്ദേശം.
തന്റെ നിലവിലെ ആരോഗ്യസ്ഥിതി വെച്ച് എറണാകുളത്ത് പോയി തിരിച്ച് തിരുവനന്തപുരത്ത് എത്താൻ സാധിക്കില്ല. അതിനാൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നേരിട്ട് ഹാജരാകാം. ഇത് കൂടാതെ ശബ്ദ പരിശോധന നടത്തുന്നതിന് ഈരാറ്റുപേട്ടയിൽ സൗകര്യം ഒരുക്കിയാൽ നല്ലതായിരിക്കുമെന്നും, ഇല്ലെങ്കിൽ പോലീസിന്റെ സൗകര്യാർത്ഥം നേരിട്ടെത്താമെന്നും പിസി ജോർജ് പറഞ്ഞു. ഈ കാരണങ്ങളാൽ ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടു.
നാളെ തൃക്കാക്കരയിൽ എത്തുന്ന പിസി ജോർജിന് വെണ്ണല ക്ഷേത്രത്തിൽ സ്വീകരണം നൽകുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഇത് ദുരുദ്ദേശപരമാണെന്നും ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Comments