കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ സഹായം. ദ്വീപ് രാഷ്ട്രത്തിൽ തമിഴ് വംശജരുടെ സാന്നിധ്യം കൂടുതലുള്ള ജാഫ്ന നഗരത്തിന്റെ ആവശ്യങ്ങൾക്കായി 15,000 ലിറ്റർ മണ്ണെണ്ണ ഇന്ത്യ ശനിയാഴ്ച കൈമാറി.
ജാഫ്ന നഗരത്തിലെ ഡെൽഫ്, നൈനത്തീവ്, എലുവൈത്തീവ്, അനലിത്തീവ് എന്നിവിടങ്ങളിലെ 700 മത്സ്യത്തൊഴിലാളികളെയും രാജ്യത്തെ പവർ ഫെറി സർവീസുകളെയും സഹായിക്കുന്നതിനായിട്ടായിരുന്നു നീക്കം. കടക്കെണിയിലായ ശ്രീലങ്കയ്ക്ക് നേരത്തെ 40,000 മെട്രിക് ടൺ പെട്രോൾ എത്തിച്ച് നൽകി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ജാഫ്നയെ കേന്ദ്രീകരിച്ച് ഇന്ത്യ സഹായം കൈമാറിയത്.
സമീപ കാലത്താണ് ശ്രീലങ്കയുടെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞത്. ഇത് ശ്രീലങ്കൻ കറൻസിയുടെ മൂല്യത്തകർച്ചയ്ക്കും പണപ്പെരുപ്പത്തിനും കാരണമായി. തുടർന്ന് രാജ്യത്ത് ഇറക്കുമതി തുടരാൻ പണമില്ലാതെയായി. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഇന്ധന ഇറക്കുമതിക്ക് ശ്രീലങ്കയെ സഹായിച്ചു.
കഴിഞ്ഞ മാസം 500 മില്യൺ യുഎസ് ഡോളറിന്റെ അധിക ക്രെഡിറ്റ് ലൈൻ ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകി. 700,000 യുഎസ് ഡോളറിലധികം വിലമതിക്കുന്ന 25 ടൺ ആരോഗ്യസേവനങ്ങളും ശ്രീലങ്കയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ കൈമാറിയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകുന്ന പിന്തുണയെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അഭിനന്ദിക്കുകയും ചെയ്തു.
Comments