എറണാകുളം: ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ദിലീപിന്റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടെന്നതിനുള്ള തെളിവുകൾ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും ലഭിച്ചുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അനൂപിന്റെ മൊബൈൽ ഫോണുകൾ സൈബർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിലാണ് തെളിവുകൾ ലഭിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനുകളുടെയും കൃത്യമായ വിവരണങ്ങൾ ഫോണിൽ നിന്ന് ലഭിച്ചു.
ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ സീൻ ബൈ സീൻ ആയി വിവരങ്ങൾ രേഖപ്പെടുത്താൻ ആകില്ല. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ പകർപ്പോ ദിലീപിന്റെ പക്കൽ ഉണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്ന വിചാരണ കോടതി നടപടി അതിശയകരമാണ്. ദിലീപിന്റെ ഫോണിൽ നിന്ന് മാത്രം പരിശോധനയിൽ
200 മണിക്കൂർ നീളുന്ന ഓഡിയോ ക്ലിപ്പുകളും 10,000 ലേറെ വീഡിയോകളുമാണ് കിട്ടിയത്. സുരാജിന്റെയും അനൂപിന്റെയും ഫോണുകളിൽ നിന്നും സുപ്രധാന വിവരങ്ങൾ ലഭിച്ചു. ഇതെല്ലാം കേസിൽ നിർണായകമാണ്. ഇതെല്ലാം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. അതിനാൽ തുടരന്വേഷണത്തിന് സാവകാശം അനുവദിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മൂന്ന് മാസം കൂടി അന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
Comments