എറണാകുളം: പി.സി ജോർജിനെ പിണറായി സർക്കാരിന് ഭയമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയ്ക്ക് എന്ത് മറുപടിയാണ് പി.സി ജോർജ് നൽകുക എന്ന കാര്യത്തിൽ സിപിഎമ്മിന് ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് നോട്ടീസ് അയച്ചതെന്നും മുരളീധരൻ പറഞ്ഞു.
പി.സി ജോർജിന്റെ വാ അടപ്പിക്കുന്ന നടപടികൾ സിപിഎം അവസാനിപ്പിക്കണം. എന്തിനാണ് അദ്ദേഹത്തെ സിപിഎം ഇത്ര ഭയപ്പെടുന്നത്. മാർക്സിസ്റ്റ് പാർട്ടി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ നിലപാടിനോടും ചേർന്ന് പോകുന്നതല്ല ഈ വേട്ടയാടൽ എന്നും മുരളീധരൻ വ്യക്തമാക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ശുഭ പ്രതീക്ഷയുണ്ട്. രണ്ട് മുന്നണികളും ബിജെപിയെ ആണ് ഭയക്കുന്നത്. സിപിഎം പറയുന്നത് കോൺഗ്രസുമായി ബിജെപിക്ക് രഹസ്യധാരണ ഉണ്ടെന്നാണ്. കോൺഗ്രസ് തിരിച്ചും ആരോപിക്കുന്നുണ്ട്. രണ്ട് മുന്നണികളും ബിജെപിയെ ആണ് ഭയക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് ഡി പിഐ ക്കെതിരെ നടപടി എടുക്കാൻ പിണറായി തയ്യാറാകുന്നില്ല. മുദ്രാവാക്യങ്ങൾ കണ്ടില്ല എന്ന് നടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് ആലപ്പുഴയിലെ സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ വന്നപ്പോഴാണ് അതിനെതിരെ നടപടി എടുക്കാൻ തയ്യാറായത് . ഭീകരവാദികളുടെ സ്വാധീനത്തിൽ നിൽക്കുന്ന സർക്കാർ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്.
ഇത് വളരെ അപകടകരമാണെന്നും മുരളീധരൻ വ്യക്തമാക്കി.
Comments