ന്യൂഡൽഹി; രാജ്യത്തെ സംരംഭക ലോകത്തിന് ആത്മവിശ്വാസം പകരുന്ന വാർത്ത മൻ കി ബാത്തിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് അഞ്ചിന്
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100 ൽ എത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൈവരിച്ച നേട്ടം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യയുടെ സാധ്യതകളിൽ പുതിയൊരു ആത്മവിശ്വാസം പകരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ ഏതൊരു ബാറ്റ്സമാന്റെയും സെഞ്ച്വറി കേൾക്കുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകും. പക്ഷേ, ഇന്ത്യ മറ്റൊരു ഫീൽഡിൽ സെഞ്ച്വറി നേടി എന്നത് വളരെ പ്രത്യേകതയുള്ളതാണ്. ഒരു യൂണികോൺ അതായത്, കുറഞ്ഞത് ഏഴായിരത്തഞ്ഞൂറ് കോടിയുടെ ഒരു സ്റ്റാർട്ട്അപ്പ്. ഈ യൂണികോണുകളുടെ ആകെ മൂല്യം 330 ബില്യൺ ഡോളറിലധികം, അതായത്, 25 ലക്ഷം കോടി രൂപയിലധികമാണ്. തീർച്ചയായും ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ മൊത്തം യൂണികോണുകളിൽ 44 ഉം കഴിഞ്ഞ വർഷം ഉണ്ടാക്കിയവയാണെന്ന് അറിയുമ്പോൾ ആശ്ചര്യപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം 3-4 മാസത്തിനുള്ളിൽ 14 പുതിയ യൂണികോണുകൾ കൂടി രൂപീകരിച്ചു. ഇതിനർത്ഥം ആഗോള മഹാമാരിയുടെ കാലഘട്ടത്തിലും, നമ്മുടെ സ്റ്റാർട്ടപ്പുകൾ സമ്പത്തും മൂല്യവും സൃഷ്ടിക്കുന്നു എന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ യൂണികോണുകളുടെ ശരാശരി വാർഷിക വളർച്ചാ നിരക്ക് യു.എസ്.എ, യു.കെ. തുടങ്ങി മറ്റ് പല രാജ്യങ്ങളേക്കാളും കൂടുതലാണ്. വരും വർഷങ്ങളിൽ ഈ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിശകലന വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന്, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വൻനഗരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും സംരംഭകർ ഉയർന്നുവരുന്നു. ഇന്ത്യയിൽ നൂതനാശയമുള്ള ഒരാൾക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു.
ഇ-കൊമേഴ്സ്, ഫിൻ-ടെക്, എഡ്-ടെക്, ബയോ-ടെക് തുടങ്ങി നിരവധി മേഖലകളിൽ അവർ പ്രവർത്തിക്കുന്നു. സ്റ്റാർട്ടപ്പുകളുടെ ലോകം നവഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരും കാലങ്ങളിൽ, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ലോകത്ത് പുരോഗതിയുടെ ഒരു പുതിയ പറക്കൽ കാണാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments