ചെന്നൈ : വീഡിയോ ചിത്രീകരിക്കാൻ വേണ്ടി ഓടുന്ന ട്രെയിനിൽ നിന്ന് സാഹസിക പ്രകടനം കാണിച്ച കോളേജ് വിദ്യാർത്ഥി മരിച്ചു. ട്രെയിനിന്റെ ഫൂട്ട്‌ബോർഡിൽ നിന്നുകൊണ്ട് വീഡിയോയ്‌ക്ക് പോസ്‌ചെയ്ത തിരുവലങ്കാട് സ്വദേശിയായ നീതി ദേവനാണ് അപകടത്തിൽ മരിച്ചത്. ബിഎ ഇക്കണോമിക്‌സ് വിദ്യാർത്ഥിയായിരുന്നു നീതി ദേവൻ.
കൂട്ടുകാരിമൊത്ത് ട്രെയിനിൽ യാത്രം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വെപ്പംപാട്ട് സേവപ്പേട്ട് സ്റ്റേഷനുകൾക്കിടയിൽ വെച്ചാണ് അപകടം നടന്നത്. ഓടുന്ന ട്രെയിനിൽ പിടിച്ച് പുറത്തേക്ക് തൂങ്ങുന്ന വീഡിയോയാണ് ഇവർ ചിത്രീകരിച്ചത്. ഇതിനായി നിരവധി പേർ ട്രെയിന്റെ ഫൂട്ട്‌ബോർഡിലും ചിലർ ജനലിലും സ്ഥലം പിടിച്ചു. തുടർന്ന് വീഡിയോ ചിത്രീകരണത്തിനിടെ നീതി ദേവൻ കാൽ തെറ്റി താഴെ വീഴുകയായിരുന്നു.
അപകടം സംഭവിച്ച ഉടനെ കുട്ടിയെ തിരുവള്ളുവൻ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഷൂട്ട് ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിൽ ദക്ഷിണ റെയിൽവേ ദുഃഖം രേഖപ്പെടുത്തി. ഈ സംഭവത്തെ ഒരു മുന്നറിയിപ്പായി കാണാനും ഇത്തരം അപകടകരമായ പ്രവൃത്തികൾ ചെയ്യുന്നത് ഒഴിവാക്കാനും ഡിവിഷണൽ മാനേജർ യാത്രക്കാർക്ക് നിർദ്ദേശം നൽകി.
Comments