പാലക്കാട് :അരിയും മലരും അന്ത്യകർമ്മങ്ങൾക്ക് മാത്രമല്ല, ശത്രുസംഹാരത്തിനും ഉപയോഗിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. പോപ്പുലർ ഫ്രണ്ട് റാലിക്കിടെ നടത്തിയ കൊലവിളി മുദ്രാവാക്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാലക്കാട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഭീകരവാദ ശക്തിയെ അനുകൂലിക്കുന്ന നേതാക്കളുടെ നിലപാടുകൾ പുറത്തുവരികയാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തെ പരസ്യമായി ന്യായീകരിച്ചു. ഈ എംഎ ബേബിയാണ് ജോസഫ് മാഷിന്റെ കൈ വെട്ടിയതിനെ ന്യായീകരിച്ചത്. അന്ന് എംഎ ബേബി കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അതേ ന്യായീകരണ തൊഴിലാളികൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ടുകാരല്ല അപകടകാരികൾ. കശ്മീരിലും ഇത്തരം മുദ്രാവാക്യങ്ങൾ വിളിച്ചവരാണ് ഉണ്ടായിരുന്നത്. ആ കശ്മീരിന് ഇപ്പോൾ മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് കശ്മീരിൽ സൈന്യത്തെയും പോലീസുകാരെയും കുട്ടികൾ കല്ലെറിയുമായിരുന്നു. ആ കുട്ടികൾ ഇന്ന് സമാധാനത്തിന്റെ പാതയിലേക്ക് വന്നിട്ടുണ്ട്. അവരെക്കൊണ്ട് കല്ലെറിയച്ചവർ കൽതുറങ്കിലേക്ക് പോയിട്ടുണ്ട്. അതൊക്കെ തന്നെ കേരളത്തിലും ഉണ്ടാവും എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
ഇങ്ങനെ കൊലവിളി മുദ്രാവാക്യം വിളിക്കുന്നവരേക്കാൾ അവർക്ക് ഇതെല്ലാം പഠിപ്പിച്ചുകൊടുക്കുന്ന ഭീകര ശക്തികൾക്ക് സഹായം ചെയ്യുന്ന കേരളത്തിലെ ഭരണനേതൃത്വമാണ് അപകടകാരികൾ. കേരളത്തിലെ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും മര്യാദയ്‌ക്ക് ജീവിച്ചോ എന്നാണ് പറഞ്ഞിരിക്കുന്നത്. മര്യാദയ്‌ക്ക് ജീവിക്കാൻ ഉപദേശിച്ച ആളുകളോട് ഒന്നും പറയുന്നില്ല. പക്ഷേ ഇത് കേട്ട്, മുദ്രാവാക്യത്തിൽ കുഴപ്പമൊന്നും ഇല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും പറയുന്നു, ഞങ്ങൾ കാണിക്കുന്ന മര്യാദ കൊണ്ടാണ് കേരളം കേരളമായി നിലനിൽക്കുന്നത്. കേരളത്തിലെ ഹിന്ദു സമൂഹം ഒരുപാട് കാലമായി മര്യാദയോടെ കഴിയുന്നു.
1997 ൽ ഏപ്രിൽ മാസത്തിൽ തെക്കൻ കേരളത്തിലെ ആറ് ജില്ലകളിൽ നിങ്ങൾ ക്ഷേത്രങ്ങൾ തകർത്തു. മുസ്ലീം ഭീകരവാദികൾ അഴിഞ്ഞാടി. തിരിച്ച് ഒന്നും ചെയ്തില്ല. അത് ഹിന്ദുക്കൾക്ക് മര്യാദയുള്ളതുകൊണ്ടായിരുന്നു. ഓരോ സന്ദർഭത്തിലും നിങ്ങൾ തലയിൽ ചവിട്ടി തുള്ളുമ്പോൾ അന്നെല്ലാം എല്ലാം കാണാനും സഹിക്കാനും തയ്യാറായത് ഈ മതഭീകരവാദ ശക്തികൾക്ക് നേരെ ഭരണകൂടം നടപടിയെടുക്കും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മര്യാദകൊണ്ടാണ്.
അതുകൊണ്ട് ഇനിയും മര്യാദ പഠിപ്പിക്കാൻ വരരുത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. സിപിഎമ്മുകാർക്കും കോൺഗ്രസുകാർക്കും ചില മര്യാദകൾ ഉണ്ടാവണം. അതില്ലെങ്കിൽ ഞങ്ങൾ ക്ഷമിക്കും, പാതാളത്തോളം ക്ഷമിക്കും. എന്നാൽ അതിനപ്പുറത്തേക്ക് സാധിക്കില്ല. പാതാളത്തോളം ക്ഷമിക്കാൻ സാധിക്കുന്ന ഞങ്ങൾക്ക് ആകാശത്തോളം ഉയരാനും സാധിക്കുമെന്ന് മനസിലാക്കിയാൽ നല്ലത്. അത്തരമൊരു സാഹചര്യത്തിലേക്ക് കേരളം പോകരുത് എന്നും എംടി രമേശ് മുന്നറിയിപ്പ് നൽകി.
പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും ഭീകര വാദികളാണെന്ന് കേരള ഹൈക്കോടതി വരെ പറഞ്ഞിട്ടുണ്ട്.ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയുണ്ടായി. നിങ്ങൾ ഇതൊന്നും കാണുന്നില്ലേയെന്ന് ഹൈക്കോടതിയാണ് കേരളത്തിലെ മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ഇതിൽ എന്താണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം എന്ന് എംടി രമേശ് ചോദിച്ചു.
Comments