കോട്ടയം: തിരുവനന്തപുരം പ്രസംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് പി.സി ജോർജ്. ഏത് സമയവും ഹാജരാകാൻ തയ്യാറാണെന്ന് അദ്ദേഹം ഫോർട്ട് പോലീസിനെ അറിയിച്ചു. അതേസമയം പിന്നീട് ബന്ധപ്പെട്ടോളാമെന്നായിരുന്നു പോലീസിൽ നിന്നും ലഭിച്ച മറുപടി.
ഇന്നലെ വൈകീട്ട് കത്തിലൂടെയും, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറെ ഫോണിൽ വിളിച്ചുമാണ് ഇക്കാര്യം പി.സി ജോർജ് അറിയിച്ചത്. തൃക്കാക്കരയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനുള്ളതുകൊണ്ടും, ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളതുകൊണ്ടുമാണ് ഹാജരാകാതിരുന്നത്. പ്രചാരണപരിപാടികൾ അവസാനിച്ചതിനാൽ പോലീസ് നിർദ്ദേശിക്കുന്ന സമയത്ത് തെളിവെടുപ്പിന് ഹാജരാകാൻ തയ്യാറാണ്. നിലവിൽ താൻ ഈരാറ്റുപേട്ടയിലെ വസതിയിൽ ഉണ്ട്.
ഹാജരാകാനുള്ള തിയതിയും സമയവും മുൻകൂട്ടി രേഖമൂലം അറിയിച്ചാൽ നന്നായിരുന്നുവെന്നും പി.സി ജോർജ് ഫോർട്ട് പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ പിന്നീട് ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു. ഇതോടെ പി.സി ജോർജിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉടനെ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
തൃക്കാക്കരയിൽ പിസി ജോർജ് എത്തുന്നത് തടയാനുള്ള സർക്കാരിന്റെ ഗൂഢ തന്ത്രമായിരുന്നു പെട്ടെന്നുള്ള പോലീസ് നോട്ടീസ്. തെരഞ്ഞെടുപ്പ് വേളയിൽ സർക്കാരിനും മുഖ്യമന്ത്രിയ്‌ക്കും എതിരെ നടത്തുന്ന വിമർശനങ്ങൾ തൃക്കാക്കരയിൽ പാർട്ടിയ്‌ക്ക് ക്ഷീണമുണ്ടാക്കും. ഇത് ഒഴിവാക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. എന്നാൽ ഇത് ഫലം കണ്ടില്ല.
തൃക്കാക്കരയിൽ എൻഡിഎയുടെ പ്രചാരണത്തിനായി പോകുമെന്ന് അറിയിച്ചതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് പോലീസ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെ ഹാജരാകാൻ കഴിയില്ലെന്ന് മറുപടി നൽകുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും ഹാജരാകാൻ നിർബന്ധിച്ചെങ്കിലും എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
Comments