കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്രമണത്തിൽ നിന്ന് തന്നെ രക്ഷിച്ചത് ബിജെപിയാണെന്ന് പി.സി ജോർജ്ജ്. സ്വാഭാവികമായും താനതിന്റെ നന്ദി പ്രകടിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
വിദ്വേഷ പ്രസംഗമുണ്ടായപ്പോൾ തനിക്ക് പിന്തുണ നൽകിയവരാണ് ബിജെപിക്കാർ. എന്നാൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരുടെയും കക്ഷി ചേരില്ലെന്നും ബിജെപിക്കാരനായതുകൊണ്ടല്ല എൻഡിഎയെ പിന്തുണയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ പാളയത്തിലേക്ക് താനില്ല. എന്നാലിപ്പോൾ സഹകരിക്കാൻ കൊള്ളാവുന്നവർ ബിജെപിക്കാർ മാത്രമാണ്. താൻ പങ്കുവെച്ച ആശയങ്ങൾ ശരിയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പിന്തുണ പ്രഖ്യാപിച്ചതെന്നും തൃക്കാക്കരയിൽ എ.എൻ രാധാകൃഷ്ണന് അനുകൂലമായ ട്രെൻഡ് സാധ്യത തള്ളിക്കളയരുതെന്നും പി.സി ജോർജ്ജ് കൂട്ടിച്ചേർത്തു.
തന്നെ അറസ്റ്റ് ചെയ്തതിലുള്ള മഹത്വം പറഞ്ഞ് നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഒരു ബിഷപ്പിനെയും നികൃഷ്ടജീവിയെന്ന് വിളിച്ചിട്ടില്ലെന്ന് ഓർക്കണമെന്നും പിണറായിയെ കുത്തി പി.സി ജോർജ്ജ് പറഞ്ഞു. പിണറായിക്ക് വേണ്ടി ജോലി ചെയ്യുന്നയാളാണ് ഭദ്രസനാധിപൻ മാർ മിലിത്തിയോസ്. ഇടതുപക്ഷക്കാരനായ തൃശൂർ ഓർത്തഡോക്‌സ് ബിഷപ്പിന്റെ പ്രസ്താവന സഭ തന്നെ തള്ളി കളഞ്ഞിട്ടുണ്ടെന്നും ഭദ്രസനാധിപൻ മാർ മിലിത്തിയോസ് ഇടതുപക്ഷക്കാരനാണെന്നും പി.സി ജോർജ്ജ് കുറ്റപ്പെടുത്തി. ക്രൈസ്തവരുടെ പ്രതിനിധിയായി പിസി. ജോർജ്ജിനെ കണക്കാക്കാനാകില്ലെന്ന തൃശൂർ ഭദ്രസനാധിപന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതോ ഒരു ബിഷപ്പ് എന്തോ പറഞ്ഞുവെന്നും ഒരു പിതാക്കൻമാരേയും താൻ നികൃഷ്ടജീവിയെന്ന് വിളിച്ചിട്ടില്ലെന്നും പി.സി ജോർജ്ജ് വ്യക്തമാക്കി. അങ്ങനെ വിളിച്ചയാൾക്ക് വേണ്ടി ജോലിയെടുക്കുന്നത് അപമാനകരമാണ്. ഇടതുപക്ഷക്കാരനായതിനാലാണ് തൃശൂർ ഭദ്രസനാധിപൻ അപ്രകാരം പറഞ്ഞതെന്ന് കരുതുന്നതായും പി.സി ജോർജ്ജ് പറഞ്ഞു.
Comments