തിരുവനന്തപുരം ; അച്ചടക്ക നടപടിക്ക് വിധേയനായ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. മലപ്പുറം സ്വദേശിയായ വിപി മനോജ് കുമാറാണ് തൂങ്ങിമരിച്ചത്. തിരുവനന്തപുരം പാപ്പനങ്ങോട് സെൻട്രൽ ഡിപ്പോയിലെ എൻജിനീയറായിരുന്നു മനോജ് കുമാർ. തൊഴിൽ സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് ജീവനക്കാരുടെ സംഘടനയുടെ ആരോപണം.
രാവിലെ വർക്ക് ഷോപ്പിലെ മേൽക്കൂരയിലാണ് മനോജ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ ജോലി ചെയ്തു വരികയായിരുന്ന മനോജ് കുമാറിന് അച്ചടക്ക നടപടി നേരിടേണ്ടിവന്നു. തുടർന്ന് ഇദ്ദേഹത്തെ പാപ്പനങ്ങോട് സെൻട്രൽ ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. ജോലിക്കിടെ ഉണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സഹപ്രവർത്തകർ പറയുന്നു.
കെഎസ്ആർടിസി ജീവനക്കാർ അനുഭവിക്കുന്ന മാനസിക വെല്ലുവിളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് ഐഎൻടിയുസി ആരോപിച്ചു. ഇങ്ങോട്ട് നോക്കാനോ, മൃതദേഹം കാണാനോ ആരും എത്തിയില്ല. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സംഘടനാ പ്രവർത്തകർ ആവശ്യപ്പെടുന്നത്.
Comments