കൊച്ചി : ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ചെറിയ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ റിമാന്റ് റിപ്പോർട്ട് പുറത്ത്. മുദ്രാവാക്യം പഠിപ്പിച്ചത് തൃപ്പൂണിത്തുറ സ്വദേശിയെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ പിതാവ് ഇതിന് സഹായിയായി പ്രവർത്തിച്ചു. വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പിതാവ് വിട്ടു നൽകിയെന്നും റിപ്പോർട്ടിലുണ്ട്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.
കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിക്കുന്ന കാര്യം നേരത്തെ അറിയാമായിരുന്നു. കുട്ടിയെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് കേസിൽ പ്രതികളായ ഷമീറും സുധീറുമാണ്. പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ പ്രസിഡന്റാണ് ഷമീർ. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയും കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തുമാണ് സുധീർ. ഇയാൾ അസ്‌കറിന്റെ പള്ളുരുത്തിയിലെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു. കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ അച്ഛൻ അസ്‌കറും പഠിപ്പിച്ചിരുന്നു.
മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ നേരത്തെ പറഞ്ഞിരുന്നത്. കുട്ടിയെ നേരത്തെ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നു. ചൈൽഡ് ലൈൻ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയത്.
കുട്ടിയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് നിയമം ലംഘിച്ചതിന് പിതാവിനെതിരെ ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവ് മുദ്രാവാക്യം വിളിക്കുന്നതിന് സഹായി ആയി പ്രവർത്തിക്കുകയും കൊലവിളി മുദ്രാവാക്യം ഏറ്റു വിളിക്കികയും ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. കേസിൽ 27ാം പ്രതിയാണ് കുട്ടിയുടെ പിതാവ്.
അതേസമയം കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ റിമാൻഡിൽ വിട്ടു. കഴിഞ്ഞ ദിവസം തൃശൂർ കുന്നംകുളത്തു വെച്ചാണ് ആലപ്പുഴ പൊലീസ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്. വിവാദ മുദ്രാവാക്യം ഉയർന്ന വിദ്വേഷ റാലിയുടെ മുഖ്യ സംഘാടകനായിരുന്നു യഹിയാ തങ്ങൾ. ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പരാമർശത്തിലും ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
Comments