തിരുവനന്തപുരം: രണ്ടാമൂഴം അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോഴും സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോഴും ആർത്തിപണ്ടാരങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വസ്ഥമായി ജോലിയെടുത്ത് കഴിയേണ്ടതിന് പകരം ഉളള ജോലിയുടെ ഘട്ടത്തിൽ ആർത്തിപണ്ടാരങ്ങളായി മാറി വലിയ തോതിൽ എന്തിനും കാശ് ചോദിക്കുന്ന ഒരു കൂട്ടം ആളുകൾ തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയും സംയുക്തമായി കൊല്ലത്ത് സംഘടിപ്പിച്ച സംസ്ഥാനതല അക്കാഡമിക് കൂട്ടായ്മയും പഠനോത്സവവും ബിരുദദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലർ അഴിമതി തങ്ങളുടെ അവകാശമാണെന്ന് കരുതുന്നു. സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി എടുക്കും. അഴിമതി നേരിട്ട് ചോദിക്കുന്ന വിദ്വാൻമാരുണ്ട്. അത് കണ്ടില്ലെന്ന് നടിക്കുന്ന സമീപനം തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അത്തരം ആളുകൾ സാധാരണ നിലയിൽ പിന്നെ കഴിയേണ്ടത് എവിടെയാണെന്ന് എല്ലാവർക്കും അറിയാം അവിടെ പോയി കഴിയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു തരത്തിലുള്ള അഴിമതിയും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി എടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഇക്കാര്യത്തിൽ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments