ന്യൂഡൽഹി: ഹിമാലയൻ സംസ്ഥാനങ്ങൾ രാജ്യത്തിന്റെ അതിർത്തി കാക്കുന്നവരാണെന്നും കേന്ദ്രസർക്കാർ അതിന് എല്ലാ കുടുംബത്തോടും നന്ദിയുള്ളവരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി മറ്റുള്ളവരെപോലെ വോട്ടുബാങ്കിനായിട്ടല്ല പ്രവർത്തിക്കുന്നത്. മറിച്ച് 130 കോടി ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് പ്രവർത്തിക്കുന്നത്. സിംലയിൽ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ഞാൻ നേതാവല്ല. മറിച്ച് പ്രധാന സേവകനാണ്. 130 കോടി ജനങ്ങളുടെ കുടുംബമാണ് എനിക്കുള്ളത്. അവരുടെ പ്രശ്നങ്ങളും സന്തോഷവും എന്റേത് കൂടിയാണ്. ഞാൻ ഈ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്ന പ്രതിജ്ഞ ഈ ദേവഭൂമിയിൽ നിന്ന് വീണ്ടും വീണ്ടും ഓർക്കുന്നു. എല്ലാ മേഖലകളിലും ഇന്ത്യ ഒന്നാമതെത്തും. ഈ നാടിന്റെ യുവശക്തിയും വനിതകളും ഒരു പോലെ മുന്നേറണം അതിനായി എന്നും അവരെ ശാക്തീകരിക്കുക എന്നതാണ് എന്റെ കർത്തവ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദരിദ്രരായ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ എല്ലാ സഹായങ്ങളും സ്വന്തം വീട്ടിലെത്തിച്ച് കൊടുക്കുകയാണ്. കർഷകന് സ്വന്തം പ്രയത്നത്തിന്റെ ഫലം ഇന്ന് അക്കൗണ്ടിൽ എത്തുന്നു. ജൻധൻ യോജനയും ആധാറും എല്ലാം പരസ്പ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ശൗചാലയം ഒരു കുടുംബത്തിന്റെ അഭിമാനത്തിന്റെ സാമൂഹ്യസുരക്ഷയുടെ ശുചിത്വത്തിന്റെ പ്രതീക മാണ്. ഗ്രാമീണ മേഖലയുടെ സമൃദ്ധിയും കരുത്തും കാത്തുസൂക്ഷിക്കാനാണ് സർക്കാർ പദ്ധതികൾ. അത് കൃത്യസമയത്ത് നൽകാനാകുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
രാഷ്ട്രശക്തിക്ക് സർജിക്കൽ സ്ട്രൈക്കിലൂടെ ഇന്ത്യ നൽകിയത് വലിയ കരുത്താണ്. ശത്രുക്കൾക്ക് നൽകിയത് വലിയ മുന്നറിയിപ്പാണ്. സൈനികരെ അവരുടെ കരുത്തെന്തെന്ന് ഓർമ്മിപ്പിച്ച സർക്കാറാണിത്. വൺ റാങ്ക് വൺ പെൻഷൻ വഴി സൈനികന് ജീവിതകാലം മുഴുവൻ എല്ലാ സൗഭാഗ്യങ്ങളും ബഹുമാനവും നൽകാനായി. ദേശസേവനത്തിന് ശേഷം നാലുപതിറ്റാണ്ടോളം അവഗണിക്കപ്പെട്ട സൈനികനെ ഇന്ന് അഭിമാനമുള്ളവരാക്കി മാറ്റാനും മികച്ച രീതിയിൽ കുടുംബം പുലർത്താനും വേണ്ട സഹായം നൽകാനായെന്നതിൽ അഭിമാനിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
അഴിമതി ഇല്ലാത്ത, സദ്ഭരണമുള്ള രാജ്യമാണ് ഇന്ന് ലക്ഷ്യം. കേന്ദ്രസർക്കാറും വകുപ്പുകളും അഴിമതി രഹിതമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ജനങ്ങൾ അത് തിരിച്ചറിയുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. വാക്സിനിലൂടെ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തിക്കഴിഞ്ഞു. കൊറോണ കാലത്ത് എല്ലായിടത്തും വാക്സിനെത്തിക്കാൻ ആയതിനാൽ വടക്കുകിഴക്കൻ മേഖലയുടെ കരുത്തെന്തെന്ന് ഇന്ന് ഇന്ത്യ മുഴുവൻ മനസ്സിലാക്കുന്നു. വാക്സിൻ നിർമ്മാണ രംഗത്തും ഹിമാചലിലെ ഫാർമ കന്പനികളും പങ്കാളിയായത് വലിയ നേട്ടമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
മുദ്രാലോൺ ലഭിച്ചത് 35കോടി യുവാക്കൾക്കും യുവതികൾക്കുമാണ്. എല്ലാവരും സ്വയം പര്യാപ്തരായി മുന്നേറുന്നു. ബാങ്കുകൾ ജനങ്ങളുടെ സുഹൃത്തായിരിക്കുന്നു. 70 ശതമാനം സ്ത്രീകളാണ് ഗുണഭോക്താക്കളെന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിമാചൽപ്രദേശിലെ ജനതയുടെ കാർഷിക ഉൽപ്പന്നങ്ങളും കമ്പിളിയും മറ്റ് കരകൗശല വസ്തുക്കളും ഇന്ന് ലോകം മുഴുവൻ എത്തുകയാണ്. രാജ്യംമുഴുവനുള്ള സൈനികരിന്ന് അണിയുന്ന കമ്പിളി വസ്ത്രങ്ങൾ ലോകനിലവാരമുള്ളതും ഹിമാചലിൽ നിർമ്മിക്കുന്നതു മാണെന്നതിൽ അഭിമാനിക്കുന്നു. ഇന്ന് ലോകത്തിന് മുന്നിൽ 8-ാം സാമ്പത്തിക ശക്തിയായി ഭാരതം മാറിയിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക് ഹിമാചൽ പ്രദേശിന്റേതു കൂടിയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
Comments