തൃശൂർ: സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അഭിനന്ദനവുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി നേരിട്ടെത്തി. 66 ാം റാങ്ക് നേടിയ അഖിലിനെയും 431 ാം റാങ്ക് നേടിയ നിരഞ്ജനയെയും താരം വീട്ടിലെത്തിയാണ് അഭിനന്ദിച്ചത്. ഷാൾ അണിയിച്ച സുരേഷ് ഗോപി മധുരം കൈമാറി ആശംസകൾ നേർന്നാണ് മടങ്ങിയത്.
മൂന്നാമത്തെ പരിശ്രമത്തിലാണ് തൃശൂർ നെല്ലങ്കര വൈലോപ്പിളളി നഗർ കൃഷ്ണപ്രഭയിൽ നിരഞ്ജന സിവിൽ സർവ്വീസ് സ്വപ്‌നം നേടിയെടുത്തത്. ആദ്യ രണ്ട് തവണയും പ്രിലിമിനറി സ്റ്റേജ് കടക്കാൻ കഴിഞ്ഞില്ലെന്ന് നിരഞ്ജന പറഞ്ഞു.
അച്ഛനും അമ്മയും ഒരുപാട് പിന്തുണച്ചു. തിരുവനന്തപുരത്ത് കോഴ്‌സ് ചെയ്തപ്പോൾ അവിടുത്തെ സുഹൃത്തുക്കളും മെന്റേഴ്‌സും ഒരുപാട് പ്രോത്സാഹിപ്പിച്ചതായും നിരഞ്ജന പറഞ്ഞു. വിദേശകാര്യ സർവ്വീസും തന്റെ സ്വപ്‌നമാണ്. റാങ്കിൽ താഴെയായതിനാൽ ഐഎഎസ് ലഭിക്കണമെന്നില്ല. എന്നാൽ ഇഷ്ടമേഖല കിട്ടിയില്ലെങ്കിൽ ഒരിക്കൽകൂടി ശ്രമിക്കുമെന്നും നിരഞ്ജന കൂട്ടിച്ചേർത്തു.
സിവിൽ സർവ്വീസിനായി തയ്യാറെടുക്കുന്നവർ ദൗർബല്യവും ശക്തിയും സ്വയം തിരിച്ചറിയണം. ഒരുപാട് ടോപ്പേഴ്‌സും അവർ നേടിയ വിജയവും കണ്ട് അതുപോലെ അനുകരിക്കാതിരിക്കാൻ ശ്രമിക്കരുത്. നമ്മൾ നമ്മുടേതായ പാത ഉണ്ടാക്കിയെടുത്താൽ വിജയം ലഭിക്കുമെന്നും നിരഞ്ജന കൂട്ടിച്ചേർത്തു.
ഇഎസ്‌ഐസി തൃശൂർ ബ്രാഞ്ച് റിട്ടയേർഡ് മാനേജർ കെ.കെ മോഹനന്റെയും തൃശൂർ ഏജീസ് ഓഫീസ് റിട്ടയേർഡ് അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ കെ.വി ശാരദയുടെയും മകളാണ് നിരഞ്ജന. മകളെ അഭിനന്ദിക്കാൻ നേരിട്ട് വീട്ടിലെത്തിയതിന് സുരേഷ് ഗോപിയോട് കുടുംബാംഗങ്ങളും നന്ദി പറഞ്ഞു. നേരത്തെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ ഉൾപ്പെടെയുളളവരും നിരഞ്ജനയെ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.
66-ാം റാങ്കുമായി തൃശൂർ ഇരിങ്ങാലക്കുടയുടെ അഭിമാനമായി മാറിയ അഖിൽ വി മേനോനെയും സുരേഷ് ഗോപി അഭിനന്ദിച്ചു.
Comments