ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച അയോദ്ധ്യയിൽ. നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിടുന്നതിന് വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയിൽ എത്തുന്നത്. മൂന്ന് മണിക്കൂറോളം അദ്ദേഹം അയോദ്ധ്യയിൽ തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
രാജസ്ഥാനിലെ മക്രാന താഴ്വരയിൽ നിന്നുളള മാർബിളുകൾ കൊണ്ടാണ് ശ്രീകോവിൽ നിർമ്മിക്കുന്നത്. ഇതിൽ കൊത്തുപണികൾ ചെയ്യും. 8 മുതൽ 9 ലക്ഷംവരെ കൊത്തുപണികൾ ചെയ്ത കല്ലുകൾ ക്ഷേത്രത്തിന്റെ ആകെ നിർമ്മാണത്തിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 6.37 ലക്ഷം കൊത്തുപണികൾ ഇല്ലാത്ത ഗ്രാനൈറ്റ് കല്ലുകൾ, 4.70 ലക്ഷം പിങ്ക് കല്ലുകൾ എന്നിവയും ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമാണ്.
2020 ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട് തുടക്കം കുറിച്ചത്. നിലവിൽ ക്ഷേത്രത്തിന്റെ ചുമരിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
Comments