കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് കോടതി. വിജയ് ബാബു നാട്ടിലെത്തിയാൽ ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ജൂൺ രണ്ടിന് വീണ്ടും പരിഗണിക്കും.
വിജയ് ബാബു ഉടൻ നാട്ടിലെത്തി അന്വേഷണ ഉദ്യാഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി അറിയിച്ചു. അറസ്റ്റിന് വിലക്കുള്ള കാര്യം എമിഗ്രഷനെ അറിയിക്കണം. പ്രതി നാട്ടിലെത്തുമ്പോഴല്ലേ ശരിയായ അന്വേഷണം നടത്തി ഇരയുടെ പരാതിക്ക് ഫലമുണ്ടാക്കാൻ കഴിയൂവെന്ന് കോടതി പറഞ്ഞു. ക്യത്യമായി ചോദ്യം ചെയ്യാതെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.
പോലീസിനെയും കോടതി വിമർശിച്ചു. ഒരു മാസമായിട്ടും വിജയ് ബാബുവിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നും പ്രതിയുമായി പോലീസിന് ഒത്തുകളി ഉണ്ടോയെന്നുമാണ് കോടതി ചോദിച്ചത്. വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത് മാദ്ധ്യമങ്ങളിലൂടെ കാണിക്കാനാണോ പോലീസിന്റെ ശ്രമം എന്നും കോടതി പറഞ്ഞു. വിദേശത്ത് പോയ എല്ലാവരേയും പോലീസിന് പിടിക്കാനായോ എന്നും കോടതി ആരാഞ്ഞു.
വിജയ് ബാബു ചിലർക്ക് താരമായിരിക്കാം, എന്നാൽ കോടതിക്ക് അയാൾ സാധാരണക്കാരനാണ്. ഈ കേസിന് പ്രത്യേക പരിഗണന ഒന്നുമില്ല. പ്രതി നാട്ടിൽ എത്താതെ പ്രോസിക്യൂഷന് എന്ത് ചെയ്യാൻ കഴിയുമെന്ന് കോടതി ആരാഞ്ഞു. കേസ് പരിഗണിക്കുമ്പോൾ പ്രതി നാട്ടിൽ ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
Comments