പൂനെ: മഹാരാഷ്ട്ര കോൺഗ്രസിലും രാജ്യസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പൊട്ടിത്തെറി. മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ആശിഷ് ദേശ്മുഖ് രാജി വെച്ചു. ആശിഷിന്റെ രാജിയ്ക്ക് പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമായി. എഐസിസി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഇമ്രാൻ പ്രതാപ്ഗർഹിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതാണ് തന്റെ രാജിയ്ക്ക് പിന്നിലെന്ന് ആശിഷ് ദേശ്മുഖ് വ്യക്തമാക്കി. പുറത്തു നിന്ന് ഒരാളെ സീറ്റേൽപ്പിക്കുന്നത് പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരോട് കാണിക്കുന്ന അനീതിയാണ്. ഒരു വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഞാൻ കോൺഗ്രസ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുകയും പ്രതിബദ്ധതകൾ നിറവേറ്റുകയും ചെയ്യും,’ ആശിഷ് ദേശ്മുഖ് രാജിക്കത്തിൽ വ്യക്തമാക്കി.
പി ചിദംബരം, ജയ്റാം രമേഷ്, വിവേക് തൻഖ എന്നീ മൂന്ന് സിറ്റിംഗ് അംഗങ്ങളെ പാർട്ടി വീണ്ടും സ്ഥാനാർത്ഥികളാക്കി. എന്നാൽ ഗുലാം നബി ആസാദിനെപ്പോലുള്ള മുതിർന്ന നേതാക്കളെ നിർദ്ദേശിക്കുന്നതിന് പകരം ഇമ്രാൻ പ്രതാപ്ഗർഹി, രഞ്ജീത് രഞ്ജൻ എന്നിവരെ പാർട്ടി തിരഞ്ഞെടുത്തത് കോൺഗ്രസ് അണികൾക്കിടയിൽ വലിയ ചേരിപ്പേരിന് കാരണമായിട്ടുണ്ട്.
രാജ്യസഭ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സ്ഥാനാർത്ഥിത്വം കിട്ടാതെ പോയ നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തിറങ്ങിയത് പാർട്ടിയ്ക്ക് വീണ്ടും ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്. രാജ്യസഭ പാർക്കിംഗ് സ്ഥലമായി മാറിയെന്ന് ഗ്രൂപ്പ് 23 ലെ മനീഷ് തിവാരി ഇന്നലെ പരിഹസിച്ചിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ നെഹ്റു കുടുംബം വിശ്വസ്തരെ മാത്രം ഉൾപ്പെടുത്തിയെന്ന വിമർശനവും ഇപ്പോൾ ഉയരുന്നുണ്ട്.
Comments