കൊച്ചി : ക്രൈം ബ്രാഞ്ച് ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റീസ് കൗസർ എടപ്പഗത്തിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടർന്നും ഈ ബെഞ്ചിൽ തന്നെയാകും പരിഗണിക്കുക.
കൗസർ എടപ്പഗത്താണ് തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ഹർജി ആദ്യം മുതൽ പരിഗണിച്ചത്. ആദ്യം ക്രൈം ബ്രാഞ്ചിന്റെ സമയപരിധി മാർച്ച് മുപ്പതിനാണ് നിശ്ചയിച്ചിരുന്നത്. തുടർന്ന് ഏപ്രിൽ 15 ലേക്ക് ഇത് നീട്ടി. അവസാനമായി മേയ് 30 വരെയാണ് സമയം നൽകിയത്. ഇതിന് പിന്നാലെയാണ് വീണ്ടും സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് നടി ആവശ്യവുമായെത്തിയത്.
എന്നാൽ ആദ്യം മുതൽതന്നെ ഈ കേസ് പരിഗണിക്കുന്നതിനാൽ തനിക്ക് ഈ കേസിൽ നിന്ന് പിന്മാറാനാവില്ലെന്ന് കൗസർ എടപ്പഗത്ത് പറഞ്ഞു. ഈ കേസ് 1.45 ന് വീണ്ടും പരിഗണിക്കും.
അതേസമയം ദ്യശ്യങ്ങൾ തന്റെ കയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരെയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും, വിവരങ്ങൾ മുഴുവനായും മുംബൈയിലെ ലാബിൽ നിന്നും ലഭിച്ചതാണെന്നും ദിലീപ് വ്യക്തമാക്കി
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടി നൽകിയ ഹർജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി പരിഗണിക്കും.
Comments