ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ജനസംഖ്യാനിയന്ത്രണം വീണ്ടും വീണ്ടും ചർച്ചയാകുന്നു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്നും നിയമ നിർമ്മാണം വൈകില്ലെന്നും മന്ത്രി പറഞ്ഞു.റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ചോദ്യത്തിന്, ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇക്കഴിഞ്ഞ ഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. അന്ന് നിർബന്ധിച്ചുള്ള ജനസംഖ്യാനിയന്ത്രണം കൊണ്ട് വരില്ലെന്നും പകരം ബോധവൽക്കരണത്തിലൂടെയായിരിക്കും നടപടിയെന്നുമാണ് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞിരുന്നത്.
ഛത്തീസ്ഗഡ് ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉയർത്തി. കേന്ദ്രം ശക്തമായ തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ലെന്നും അത്തരം തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
Comments