കൊച്ചി: സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതിയായ ഫസൽ വധക്കേസിൽ സിബിഐയുടെ പുനരന്വേഷണ റിപ്പോർട്ടിനെതിരെ ഫസലിന്റെ സഹോദരൻ അബ്സുൾ സത്താർ നൽകിയ ഹർജി സിബിഐ കോടതി തള്ളി. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് സിബിഐ നടത്തിയ പുനരന്വേഷണത്തിൽ സിപിഎം നേതാക്കൾ തന്നെയാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിനെതിരെ സിപിഎമ്മിന്റെ പിന്തുണയോടെ ഫസലിന്റെ സഹോദരൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
സിപിഎം നേതാക്കൾ പ്രതികളായ ഫസൽ കേസിൽ പാർട്ടി നിർദ്ദേശമനുസരിച്ച് ആർ.എസ്.എസ് പ്രവർത്തകരെ പ്രതിചേർക്കാൻ പോലീസ് ശ്രമിച്ചിരുന്നു. ആർ.എസ്.എസ് പ്രവർത്തകനായ സുബീഷിനെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഫസൽ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താറിനെക്കൊണ്ട് സിബിഐ കോടതിയിൽ ഹർജി നൽകി. എന്നാൽ സിബിഐ കോടതി ഈ ഹർജി തള്ളി. തുടർന്ന് അബ്ദുൾ സത്താർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസിൽ ആർ.എസ്.എസ് ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിക്കാൻ സിബിഐക്ക് നിർദ്ദേശം നൽകി. എന്നാൽ ഫസൽ വധക്കേസിലെ അന്വേഷണം ശരിയായ രീതിയിൽ തന്നെയായിരുന്നെന്നും സിപിഎം നേതാക്കൾ തന്നെയാണ് ഫസലിനെ വധിച്ചതെന്നും സിബിഐ പുനരന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഹൈക്കോടതി നിർദ്ദേശിച്ച രീതിയിലുള്ള അന്വേഷണമല്ല നടന്നതെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപെട്ടാണ്ട് അബ്ദുൾ സത്താർ സിബിഐ കോടതിയിൽ ഹർജി നൽകിയത്. കേസിൽ പ്രതിയല്ലാത്തെ സുബീഷിനെതിരെ നിരവധി ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് സുബീഷും കേസിൽ കക്ഷി ചേരുകയായിരുന്നു. അഡ്വ. അർജുൻ ശ്രീധർ പി.എസാണ് സുബീഷിനു വേണ്ടി ഹാജരായത്. സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടറായി അഡ്വ. ബോബി ജോസഫും ഹാജരായി.
2006 ഒക്ടോബർ 22 നാണ് എൻഡിഎഫ് പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകരാണ് പ്രതികൾ എന്നായിരുന്നു സിപിഎം ആരോപണം. പോലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിനെ തുടർന്ന് ഫസലിന്റെ ഭാര്യ നൽകിയ ഹർജിയെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. സിബിഐ അന്വേഷണത്തിലാണ് സിപിഎം നേതാക്കളുടെ പങ്ക് പുറത്തു വന്നത്.
Comments