നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും വയനാട് എംപി രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി ബിജെപി. ഇഡി നോട്ടീസിന്റെ പേരിൽ സോണിയയെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ രംഗത്തെത്തി. ‘ഒരു കുറ്റവാളി താൻ കുറ്റവാളിയാണെന്നും സത്യസന്ധനല്ലെന്നും പറയുമോ? എന്തുകൊണ്ടാണ് അദ്ദേഹം (രാഹുൽ ഗാന്ധി) കോടതിയിൽ പോയി സംസാരിക്കാത്തത്? നിങ്ങൾക്കെതിരെ കുറ്റപത്രം ഉണ്ടെങ്കിൽ കോടതിയിൽ പോയി ഉത്തരം പറയൂ. കോൺഗ്രസും അഴിമതിയും കമ്മീഷനും ഒരുമിച്ച് യാത്ര ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
”ആരും രാജ്യത്തെ നിയമത്തിന് അതീതരല്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. നിങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അഴിമതിയുടെ ഭവിഷ്യത്തുകൾ അനുഭവിക്കണം. ഇഡി നിർഭയമായും സ്വതന്ത്രമായും പ്രവർത്തിക്കുന്നു. അതിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാകരുത്. ഗാന്ധി കുടുംബം ഇതേ കേസിൽ ജാമ്യത്തിലാണെന്ന് മറക്കരുത്. ഇപ്പോൾ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസാണ് അന്വേഷിക്കുന്നത്. കോൺഗ്രസ് ഭരണകാലത്ത് അന്വേഷണ ഏജൻസികളെ ബഹുമാനപ്പെട്ട സുപ്രീം കോടതി കൂട്ടിലടച്ച തത്തകൾ എന്ന് വിളിച്ചിരുന്നു. ഇപ്പോൾ ഈ ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്നും ഭാട്ടിയ വ്യക്തമാക്കി.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിലെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച നോട്ടീസ് അയച്ചിരുന്നു. യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൊമോട്ടർമാരും ഓഹരി ഉടമകളുമാണ് ഇരുവരും. എന്നാൽ നാഷണൽ ഹെറാൾഡിനെ ബ്രിട്ടീഷുകാർക്ക് സമാനമായി അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയുടെ ആരോപണം. അതേസമയം ജൂൺ എട്ടിന് സോണിയാ ഗാന്ധി ഏജൻസിക്ക് മുന്നിൽ ഹാജരാകുമെന്ന് കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വി വെളിപ്പെടുത്തി.
Comments