ശ്രീനഗർ: ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായുള്ള വാക്സിനേഷനിൽ മുന്നേറി ജമ്മുകശ്മീർ. ഇന്ത്യക്ക് പുറത്ത് യാത്രചെയ്യേണ്ടതിനാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവരുമായി സമ്പർക്കത്തിലെത്തുമെന്നതിനാലാണ് വാക്സിൻ നിർബന്ധ മാക്കുന്നത്. വിവധ തരം രോഗങ്ങളെ പ്രതിരോധിക്കുവാൻ തക്ക വാക്സിൻ കുത്തി വെയ്പ്പുകളാണ് പ്രായഭേദമന്യേ എല്ലാ ഹജ്ജ് തീർത്ഥാടകർക്കും നൽകുന്നത്. ഒരാഴ്ചയായി അതിവേഗമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. എല്ലാ തീർത്ഥാടകരുടേയും വാക്സിനേഷൻ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നത്.
ഈ വർഷം ഹജ്ജ് കർമ്മത്തിനായി 5281 പേരെയാണ് ജമ്മുകശ്മീർ മേഖലയിൽ നിന്നും അനുവദിച്ചിട്ടുള്ളത്. എല്ലാ തീർത്ഥാടകർക്കുമുള്ള വാക്സിൻ തികച്ചും സൗജന്യമായിട്ടാണ് ജമ്മുകശ്മീർ ആരോഗ്യവകുപ്പ് നൽകുന്നത്. ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളിൽ ഹജ്ജ് തീർത്ഥാടകർ അതീവ തൃപ്തിയാണ് രേഖപ്പെടുത്തുന്നത്. എല്ലാ രോഗാവസ്ഥകളും കൃത്യമായി പരിശോധിച്ച് ഏറെ സൗഹാർദ്ദപരമായ അന്തരീക്ഷം വലിയ ഊർജ്ജമാണ് നൽകുന്നതെന്നും തീർത്ഥാടകർ പറഞ്ഞു.
ഹജ്ജിന് മുമ്പായുള്ള വിവിധ തരത്തിലുള്ള ബോധവൽക്കരണവും പരിശീലനവും വിവിധ ജില്ലകളിലായി മെയ് 21നാണ് പൂർത്തിയായത്. ഹജ്ജിന് പോകുന്ന മേഖലകളെക്കുറിച്ച് വിശദമായ പരിചയപ്പെടുത്തലും ഭാഷ, ഭക്ഷണ സംവിധാനങ്ങൾ, കയ്യിൽ കരുതേണ്ട അവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയെല്ലാം പല തവണ പരിചയപ്പെടുത്തിയെന്നും തീർത്ഥാടകർ പറഞ്ഞു.
Comments