ബെംഗളൂരു:കർണാടാകയിലെ മലാലിയിലെ മസ്ജിദിൽ ശിവക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സർവ്വേ നടത്തണമെന്ന് ഹർജി. വിശ്വഹിന്ദുപരിഷത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രദേശിക കോടതി വാദം കേൾക്കൽ ആരംഭിച്ചു. ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ കോടതിയുടെ വിശദമായ മേൽനോട്ടത്തിൽ തന്നെ പരിശോധനകൾ നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
മലാലി മസ്ജിദിന്റെ മതപരമായ സ്വഭാവം പരിശോധിക്കണമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) മസ്ജിദിന്റെ സർവേ നടത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് വിശ്വാസികൾ സമർപ്പിച്ച ആദ്യ ഹർജി. എഎസ്ഐയുടെ സഹായത്തോടെ ക്ഷേത്രത്തെക്കുറിച്ച് പഠനം നടത്താൻ കോടതി നിയോഗിച്ച കമ്മീഷനെ നിയമിക്കണമെന്നാണ് രണ്ടാമത്തെ ഹർജി.
കഴിഞ്ഞ മാസത്തിൽ, നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റുകയും അവിടെ ക്ഷേത്രാവശിഷ്ടങ്ങൾ കാണുകയുമായിരുന്നു.ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആരാധനാലയത്തിന്റെ മതസ്വഭാവം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികൾ കേസ് നൽകുകയായിരുന്നു.
പിന്നീട് ജുമാമസ്ജിദിൽ ക്ഷേത്രസാന്നിധ്യമുണ്ടെന്ന് ജ്യോത്സ്യപ്രവചനവുമുണ്ടായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ താംബൂലപ്രശ്നത്തിലാണ് ജുമാമസ്ജിദിനുള്ളിൽ ക്ഷേത്രസാന്നിധ്യം കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ള ജ്യോത്സൻമാരാണ് താംബൂലപ്രശ്നം നടത്തിയത്.
Comments