ജയ്പൂർ : അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് മാലിന്യം കൊണ്ടുപോകുന്ന വാനിൽ. രാജസ്ഥാനിലെ ജോഥ്പൂരിലാണ് സംഭവം. റോഡ് അപകടത്തിൽ മരിച്ച തൊഴിലാളിയുടെ മൃതദേഹമാണ് മാലിന്യ വാനിലിട്ട് ആശുപത്രിയിൽ കൊണ്ടുപോയത്. പോലീസിന്റെ നിർദ്ദേശപ്രകാരമാണ് ഇത് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ബർക്കത്തുള്ള ഖാൻ സ്റ്റേഡിയത്തിന് സമീപത്താണ് ഈ അതിക്രമം നടന്നത്. ബസിനടിയിൽ രാത്രി കിടന്നുറങ്ങിയ തൊഴിലാളി വാഹനം ശരീരത്തിലൂടെ കയറിയാണ് മരിച്ചത്. ഇയാൾ താഴെ കിടക്കുന്നത് അറിയാതെ ഡ്രൈവർ വണ്ടിയെടുത്തു. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. പോലീസ് എത്തി മരണം സ്ഥിരീകരിച്ചു.
തുടർന്നാണ് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചത്. എന്നാൽ ആംബുലൻസ് കൃത്യ സമയത്ത് എത്താതെ വന്നതോടെ മൃതദേഹം നഗരസഭയുടെ മാലിന്യ വണ്ടിയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇത് മാത്രമല്ല ഈ വിവരം മൂടി വെയ്ക്കുകയും ചെയ്തു.
എന്നാൽ ആശുപത്രിയുടെ സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. മൃതദേഹം മാലിന്യവണ്ടിയിൽ നിന്ന് പുറത്തെടുക്കുന്നതും ഒരു പോലീസ് ഉദ്യോഗസ്ഥൻ അതിന് നിർദ്ദേശം നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.
Man killed in a road accident in Jodhpur. Body brought to hospital in a garbage tipper by the police pic.twitter.com/ksY8c2RApj
— Padmaja joshi (@PadmajaJoshi) June 1, 2022
പോലീസിന്റെ മനുഷത്വരഹിതമായ നടപടിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. പോലീസ് നടപടിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ ഗെഹ്ലോട്ട് സർക്കാരിനെ വിമർശിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി.
Comments