വേങ്ങര: ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് നിന്നും പണം തട്ടുന്ന സംഘം പിടിയിലായി. പൂച്ചോലമാട് പുതുപ്പറമ്പിൽ ഇബ്രാഹിം (33), അബ്ദുറഹ്മാൻ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണിൽഹൗസിലെ സുധീഷ് (23), താട്ടയിൽ നാസിം (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയിൽ നിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച നാലംഗസംഘം അവസാന കഷ്ണം ചൂണ്ടിക്കാട്ടി പഴകിയ രുചിയുണ്ടെന്ന് ആരോപിക്കുകയായിരുന്നു.പിന്നാലെ ഉടമയുടെ നമ്പറുമായി ഹോട്ടലിൽനിന്ന് മടങ്ങിയ സംഘം ഫോണിലൂടെയാണ് പരാതി നൽകാതിരിക്കാൻ നാൽപതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.
വിലപേശലിന് ശേഷം 25,000 രൂപ നൽകിയാൽ പരാതി നൽകില്ലെന്ന് ഹോട്ടൽ ഉടമയെ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി.തങ്ങൾക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടൽ മൂന്നാഴ്ച മുൻപ് പൂട്ടിച്ചതായും സംഘം അവകാശപ്പെട്ടു. തുടർന്ന് തട്ടിപ്പ് സംഘത്തിനെതിരെ ഹോട്ടലുടമ തന്നെ നേരിട്ടെത്തുകയും പരാതി നൽകുകയുമായിരുന്നു.
Comments