കണ്ണൂർ: സി.പി.എം. പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂർ എം.എൽ.എ. ടി.ഐ.മധുസൂദനൻ ഉൾപ്പെടെ ആറുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാകമ്മറ്റിയുടേതാണ് തീരുമാനം.
എം.എൽ.എയെക്കൂടാതെ സി.പി.എം. പയ്യന്നൂർ ഏരിയാ മുൻ സെക്രട്ടറി കെ.പി.മധു, ഏരിയാ കമ്മിറ്റിയംഗം ടി.വിശ്വനാഥൻ, കെ.കെ.ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവള്ളൂർ കരുണാകരൻ, എം.എൽ.എ.യുടെ സെക്രട്ടറി പി.സജേഷ്കുമാർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്. ജൂൺ 12-ന് ചേരുന്ന ജില്ലാകമ്മിറ്റി യോഗത്തിൽ ഈ വിഷയത്തിൽ ചർച്ചയുണ്ടാകും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം, പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണത്തിന്റെ ഭാഗമായി നടത്തിയ ചിട്ടിനടത്തിപ്പ്, ധനരാജ് രക്തസാക്ഷിഫണ്ട് വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേട് നടന്നതായാണ് ആരോപണം. ഒരുകോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സാമൂഹികമാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.
പയ്യന്നൂരിലെ ഒരുവിഭാഗം നേതാക്കളാണ് ഏരിയാ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറിക്ക് വ്യാജ രശീതിബുക്ക് ഹാജരാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, കെ.കെ.ശൈലജ എന്നിവർ ജില്ലാകമ്മിറ്റി യോഗത്തിലുണ്ടായിരുന്നു.
Comments